ന്യൂഡൽഹി ∙ ഹത്രസിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിൽ ഒരാൾക്കു സർക്കാർ ജോലി നൽകണമെന്ന അലഹാബാദ് ഹൈക്കോടതി നിർദേശം ചോദ്യം ചെയ്തു യുപി സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഇത്തരമൊരു കേസിൽ സർക്കാർ അപ്പീൽ നൽകിയതിൽ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു.
കുടുംബത്തെ മാറ്റിത്താമസിപ്പിക്കാൻ സർക്കാർ തയാറാണെന്നും നോയിഡയോ ഗാസിയാബാദോ ഡൽഹിയോ ആണ് അവരുടെ ആവശ്യമെന്നും സർക്കാർ അറിയിച്ചു. പെൺകുട്ടിയുടെ ആശ്രിതൻ എന്ന നിലയിൽ മൂത്ത സഹോദരനാണുള്ളതെന്നും ഇതു നിയമപരമായി ചോദ്യം ചെയ്യപ്പെടാമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഇവയിലേക്കു കടക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി. കേസിലെ 4 പ്രതികളിൽ 3 പേരെയും വിചാരണക്കോടതി ഈ മാസം ആദ്യം കുറ്റവിമുക്തരാക്കിയിരുന്നു.
English Summary : UP Government against Hathras girl family