പ്രകടനത്തിന് അനുമതിയില്ല; കോൺഗ്രസ് നേതാക്കളെ പൊലീസ് വളഞ്ഞിട്ടു തല്ലി
Mail This Article
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിക്കെതിരായ നടപടിയുടെ പശ്ചാത്തലത്തിൽ, ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ചെങ്കോട്ടയിലേക്കു നടത്താനിരുന്ന പന്തംകൊളുത്തി പ്രകടനത്തിനു പൊലീസ് അനുമതി നിഷേധിച്ചതു സംഘർഷത്തിൽ കലാശിച്ചു.
വായുമലിനീകരണത്തിന്റെ പേരിലായിരുന്നു അനുമതി നിഷേധിച്ചത്. ദേശീയ നേതാക്കളെയടക്കം പൊലീസ് കയ്യേറ്റം ചെയ്തതോടെ ചെങ്കോട്ടയ്ക്കു സമീപമുളള ഓൾഡ് ഡൽഹി പരിസരം ഒന്നര മണിക്കൂറോളം യുദ്ധക്കളമായി. രാത്രി ഏഴിനു ചെങ്കോട്ടയിലേക്കുള്ള വഴികൾ തടഞ്ഞ പൊലീസ്, ദേശീയ നേതാക്കളെയും കേരളത്തിൽ നിന്നടക്കമുള്ള എംപിമാരെയും അറസ്റ്റ് ചെയ്തു നീക്കി.
സമാധാനപരമായി പ്രകടനം നടത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് നേതാക്കൾ പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ല. ബാരിക്കേഡുകൾ ഭേദിച്ചു മുന്നോട്ടു പോകാൻ ശ്രമിച്ചവരെ പൊലീസ് ബലംപ്രയോഗിച്ചു നേരിട്ടു. കസ്റ്റഡിയിലെടുത്തവരെ വഹിച്ചുള്ള വാഹനങ്ങൾ പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം കനത്തു.
എംപിമാരായ ടി.എൻ.പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചാണു പൊലീസ് വാഹനത്തിലേക്കു കയറ്റിയത്. എംപിമാരായ കെ.സി.വേണുഗോപാൽ, എം.കെ.രാഘവൻ, കെ.മുരളീധരൻ, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, വി.കെ.ശ്രീകണ്ഠൻ, രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ എന്നിവരും പൊലീസുമായി ഏറ്റുമുട്ടി. ഇവരിൽ പലരെയും പൊലീസ് വളഞ്ഞിട്ടു മർദിച്ചു.
പൊലീസ് വിലക്ക് വകവയ്ക്കാതെ വേണുഗോപാലും ഹൈബിയും അടക്കമുള്ള ഏതാനും എംപിമാർ പന്തംകൊളുത്തി പ്രകടനം നടത്തി. നേതാക്കളായ പി.ചിദംബരം, ഹരീഷ് റാവത്ത്, അധീർ രഞ്ജൻ ചൗധരി എന്നിവരെയും അറസ്റ്റ് ചെയ്തു.
English Summary: Congress Protest against action on Rahul Gandhi