ADVERTISEMENT

ന്യൂഡൽഹി / ബെംഗളൂരു ∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മേയ് 10നു നടക്കും. മേയ് 13നു വോട്ടെണ്ണുമെന്നു മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. രാഹുൽ ഗാന്ധിയുടെ അയോഗ്യതയെത്തുടർന്ന് ഒഴിവു വന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനമായ കർണാടക നിലനിർത്തുക ബിജെപിക്ക് അഭിമാനപ്രശ്നമാണ്. രാജസ്ഥാനൊഴികെ വലിയ സംസ്ഥാനങ്ങളിലൊന്നും ഭരണമില്ലാത്ത കോൺഗ്രസിനും കർണാടകയിലെ തിരിച്ചുവരവ് ഏറെ നിർണായകമാണ്. കഴിഞ്ഞയാഴ്ച തന്നെ 124 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച പാർട്ടി, തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ മറ്റുള്ളവരെക്കാൾ മുന്നിലാണ്. 

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വം പാർട്ടിയിൽ മറ്റുള്ളവർ അംഗീകരിക്കാത്തതും തുടർച്ചയായ അഴിമതി ആരോപണങ്ങൾ മൂലം പ്രതിഛായ നഷ്ടപ്പെട്ടതുമാണ് ബിജെപി നേരിടുന്ന വെല്ലുവിളികൾ. ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ വിലപേശാനാകുംവിധം 40 വരെ സീറ്റ് നേടുകയെന്ന കണക്കുകൂട്ടലോടെ ജനതാദൾ എസും രംഗത്തുണ്ട്. 2018 ൽ ഇത്തരം സാഹചര്യത്തിൽ ദൾ–കോൺഗ്രസ് സഖ്യം ഭരണത്തിലേറിയെങ്കിലും ഒരുവർഷത്തിനുശേഷം കൂറുമാറ്റങ്ങളിലൂടെ ബിജെപി ഈ സർക്കാരിനെ വീഴ്ത്തുകയായിരുന്നു.

General KTM-Kottayam-Manorama-First-A-30032023-1.sla

ജലന്തർ ലോക്സഭാ മണ്ഡലത്തിലും ഒഡീഷ, യുപി, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ 4 നിയമസഭാ മണ്ഡലങ്ങളിലും മേയ് 10നു തന്നെ ഉപതിരഞ്ഞെടുപ്പു നടക്കും. അപകീർത്തിക്കേസിൽ മജിസ്ട്രേട്ട് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ രാഹുലിനു 30 ദിവസം സാവകാശമുള്ളതിനാൽ അതിനുശേഷമാകും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ തീരുമാനമെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ അറിയിച്ചു. മുൻപ് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായ ഉടൻ കമ്മിഷൻ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ശിക്ഷ കേരള ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കേണ്ടിവന്നു.

 

സാധ്യത കോൺഗ്രസിനെന്ന് അഭിപ്രായ സർവേ

ബെംഗളൂരു ∙ കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു 115–127 സീറ്റ് ലഭിക്കുമെന്ന് എബിപി– സിവോട്ടർ അഭിപ്രായ സർവേ. ബിജെപിക്ക് 68–80 സീറ്റും ജനതാദൾ എസിന് 23–35 സീറ്റുമാണു പ്രവചിക്കുന്നത്. 113 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

തീരദേശ കർണാടകയിൽ ബിജെപിയും പഴയ മൈസൂരു മേഖലയിൽ ദളും കോൺഗ്രസുമായി ഇഞ്ചോടിഞ്ചു പൊരുതുകയാണെന്നും മറ്റെല്ലാ മേഖലയിലും കോൺഗ്രസിനാണു മേൽക്കയ്യെന്നും സർവേ വിലയിരുത്തുന്നു.

 

80 കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട്

വോട്ടെടുപ്പ് സുരക്ഷിതമാക്കാൻ 50% പോളിങ് ബൂത്തുകളിൽ തൽസമയ ഓൺലൈൻ നിരീക്ഷണത്തിനുള്ള വെബ്കാസ്റ്റിങ് സൗകര്യമുണ്ടാകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. 80 വയസ്സു കഴിഞ്ഞവർക്കു വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും. 16,976 വോട്ടർമാർ 100 വയസ്സു കഴിഞ്ഞവരാണ്. 1320 പോളിങ് സ്റ്റേഷനുകൾ പൂർണമായി വനിതകൾ നിയന്ത്രിക്കും.

 

English Summary: Karnataka election date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com