ചണ്ഡിഗഡ് ∙ തിരച്ചിൽ ഊർജിതമാക്കിയതിനിടെ പഞ്ചാബ് സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഒളിവിൽ കഴിയുന്ന ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിന്റെ വിഡിയോ. അമൃത്പാൽ പഞ്ചാബിലെത്തി കീഴടങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണു വിഡിയോ പുറത്തുവന്നത്. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും വിഡിയോയിൽ പറയുന്നു. പഞ്ചാബിലെ യുവാക്കളെ രക്ഷിക്കാൻ സിഖ് സംഘടനകളുടെ സംയുക്ത യോഗം വിളിക്കണമെന്നും ആഹ്വാനം ചെയ്തു.
അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിൽ സഹകരിക്കുമായിരുന്നു. എന്നാൽ, ലക്ഷക്കണക്കിനു പൊലീസുകാരെ അണിനിരത്തി സിഖ് സമുദായത്തിനു നേർക്കുള്ള ആക്രമണത്തിനാണു പൊലീസ് ശ്രമിച്ചത്. പഞ്ചാബിലെ യുവാക്കളെ അകാരണമായി ജയിലിലടയ്ക്കുകയാണ്.
തനിക്കും അനുകൂലികൾക്കുമെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതിനെയും അമൃത‌്പാൽ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ച അമൃത്‌പാൽ, പിന്തുണച്ച ജനങ്ങൾക്കു നന്ദി പറഞ്ഞു. കറുത്ത തലപ്പാവും ഷാളുമണിഞ്ഞാണ് അമൃത്‌പാൽ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
പഞ്ചാബിലെ ഹോഷിയാർപുരിൽ അമൃത്പാലും അനുയായി പപൽപ്രീതും മടങ്ങിയെത്തിയെന്നും ഉപാധികളോടെ കീഴടങ്ങിയേക്കുമെന്നുമാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിനു സമീപം പൊലീസ് സുരക്ഷ വർധിപ്പിച്ചു.
English Summary: Amritpal singh challenges Police