ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തിലും അദാനി വിഷയത്തിലുമുള്ള പ്രതിപക്ഷ പ്രതിഷേധം തുടർച്ചയായി രണ്ടാം ആഴ്ചയും പാർലമെന്റ് നടപടികൾ സ്തംഭിപ്പിച്ചു. ലോക്സഭയും രാജ്യസഭയും ഒരു തവണ നിർത്തിവച്ചശേഷം തിങ്കളാഴ്ചത്തേക്കു പിരിഞ്ഞു.

ലോക്സഭയിൽ ബഹളത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കോംപറ്റീഷൻ നിയമ ഭേദഗതി ബിൽ ശബ്ദവോട്ടോടെ പാസാക്കി. വനസംരക്ഷണ നിയമത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന ബിൽ ബഹളത്തിനിടെ മന്ത്രി ഭൂപേന്ദർ യാദവ് അവതരിപ്പിച്ചു. തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടു.

രാവിലെ സഭ ചേർന്നപ്പോൾ സ്പീക്കർ ഓംബിർല എത്തിയില്ല. കറുത്ത വസ്ത്രമണിഞ്ഞു വന്ന പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ തുടങ്ങിയവർ കടലാസുകൾ കീറി ചെയറിനുനേരെ വലിച്ചെറിഞ്ഞു. 

കരിങ്കൊടികളും ചെയറിനു നേരെ എറിഞ്ഞു. ഭർതൃഹരി മെഹ്താബ് ആയിരുന്നു ചെയറിൽ. അദ്ദേഹം 12വരെ സഭ നിർത്തിവച്ചു.

12നു ചേർന്നപ്പോൾ രമാദേവിയാണു ചെയറിലെത്തിയത്. ചില വാക്കുകൾ ഭേദഗതി വരുത്തുന്നതാണു മുഖ്യമായും കോംപറ്റീഷൻ ഭേദഗതി ബില്ലിലുണ്ടായിരുന്നത്. വനഭൂമി ഉപയോഗിക്കുന്നതിനു കൂടുതൽ ഇളവുകൾ വനസംരക്ഷണ നിയമഭേദഗതി ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. 

ഗ്രാമസഭയുൾപ്പെടെ ജനാഭിപ്രായം തേടാതെ വനഭൂമി വനേതരാവശ്യങ്ങൾക്കുപയോഗിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. റെയിൽ, റോഡ് എന്നിവയുടെ സമീപവും രാജ്യാന്തര അതിർത്തികൾക്കു സമീപവും നിബന്ധനകൾക്കു വിധേയമായി വനഭൂമി ഉപയോഗിക്കാനും അനുമതിയുണ്ട്.

ബില്ലവതരണത്തെ എതിർത്ത എൻ.കെ.പ്രേമചന്ദ്രൻ, ആദിവാസി സമൂഹത്തിന്റെ അവകാശങ്ങൾ പരിമിതിപ്പെടുത്തുന്നതും വനസംരക്ഷണ നിയമത്തെ ലഘൂകരിക്കുന്നതുമാണ് ഭേദഗതികളെന്നു ചൂണ്ടിക്കാട്ടി. രാജ്യാന്തര പരിസ്ഥിതി സംരക്ഷണ കരാറുകളുടെ ലംഘനമാണിതെന്നും പറഞ്ഞു. പ്രേമചന്ദ്രന്റെ ഭേദഗതി ശബ്ദവോട്ടോടെ തള്ളിയശേഷം ബിൽ അവതരിപ്പിച്ചു.

ബിൽ സംയുക്ത പാർലമെന്ററി സമിതിക്കു വിട്ടതിനെ പാർലമെന്റിന്റെ പരിസ്ഥിതി മന്ത്രാലയ സ്ഥിരം സമിതി അംഗമായ ജയ്റാം രമേഷ് എതിർത്തിട്ടുണ്ട്. പരിസ്ഥിതി സമിതി ബിൽ പരിശോധിച്ചിട്ടില്ലെന്നും രാജ്യസഭാ ചെയർമാനെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞു.

രാജ്യസഭയിലും ബഹളം കാരണം നടപടികളൊന്നും നടന്നില്ല.

 

 

English Summary: Congress protest in Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com