ന്യൂഡൽഹി ∙ വർഗീയ വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിൽ നിശ്ശബ്ദരായിരിക്കാനാണെങ്കിൽ പിന്നെന്തിനാണ് ഭരണകൂടങ്ങളെന്നു സുപ്രീം കോടതി ചോദിച്ചു. മഹാരാഷ്ട്രയിൽ വിദ്വേഷ പ്രസംഗങ്ങളിൽ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്ന സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ശേഷിയും കരുത്തുമില്ലാത്തവരായി സംസ്ഥാന സർക്കാരുകൾ മാറുകയാണെന്നും അവർ സമയത്തു പ്രതികരിക്കുന്നില്ലെന്നും ജഡ്ജിമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് വിമർശിച്ചു.
വിദ്വേഷ പ്രസംഗത്തിനെതിരെ കോടതി നൽകിയ മാർഗരേഖ സർക്കാരുകൾ പാലിക്കുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം. എന്നാൽ, ഹർജിയിൽ സർക്കാരിന്റെ പ്രതികരണം അറിയിക്കാൻ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു കൂടുതൽ സമയം തേടി. ഇത് അംഗീകരിച്ച കോടതി ഹർജി ഏപ്രിൽ 24ലേക്കു മാറ്റി.
English Summary: SC on hate speech