ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരെ കഴിഞ്ഞ ദിവസം നിതീഷ് സന്ദർശിച്ചിരുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളുടെ വിശാല യോഗം വൈകാതെ ചേരുന്നതിനു മുന്നോടിയായാണു നിതീഷിന്റെ കൂടിക്കാഴ്ചകൾ. 

മുതിർന്ന നേതാവായ ശരദ് പവാറിലേക്ക് (എൻസിപി) സഹകരണത്തിന്റെ പാലമിടാൻ ബിജെപി ശ്രമിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ ഏകോപനച്ചുമതലയിലേക്ക് നിതീഷ് എത്തുന്നത്. പവാറിനെ പോലെ പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഊഷ്മള ബന്ധം പുലർത്തുന്നയാളാണു നിതീഷ്. 

പ്രതിപക്ഷത്തെ നീക്കങ്ങൾ കോൺഗ്രസ് നിയന്ത്രിക്കുന്നതിനോടു മമത ബാനർജി (തൃണമൂൽ), അരവിന്ദ് കേജ്‌രിവാൾ (ആം ആദ്മി പാർട്ടി) എന്നിവരടക്കമുള്ള നേതാക്കൾക്കു യോജിപ്പില്ല. കോൺഗ്രസിനും അതു വ്യക്തമായി അറിയാം. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തെ കോർത്തിണക്കാനുള്ള ദൗത്യം നിതീഷ് ഏറ്റെടുക്കുന്നതു ഗുണം ചെയ്യുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണി എന്ന ആശയത്തോട് നിതീഷ് യോജിക്കാത്തിടത്തോളം കാലം അദ്ദേഹവുമായി സഹകരിക്കാൻ കോൺഗ്രസിന് എതിർപ്പില്ല. ഏകോപനച്ചുമതല ഏറ്റെടുത്തതോടെ പ്രതിപക്ഷ നിരയിലും ദേശീയ രാഷ്ട്രീയത്തിലും ലഭിച്ച സ്വീകാര്യത തന്റെ പ്രതിഛായ മിനുക്കിയെടുക്കാനുള്ള മാർഗമായി നിതീഷും ഉപയോഗിക്കുന്നു. 

2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷത്തെ കോർത്തിണക്കുന്ന ‘മാനേജരായി’ ടിഡിപി നേതാവ് എൻ.ചന്ദ്രബാബു നായിഡു മുന്നിട്ടിറങ്ങിയതിനു സമാനമായ നീക്കമാണു നിതീഷ് നടത്തുന്നത്. 2019 ൽ പ്രതിപക്ഷം തകർന്നടിഞ്ഞതിനു പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ നായിഡു ഏറക്കുറെ അപ്രസക്തനായി. പ്രതിപക്ഷ ഐക്യത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ, നായിഡുവിന്റെ അനുഭവം നിതീഷിനും പാഠമാണ്. 

English Summary : Bihar Chief minister Nitish Kumar meets Sitaram Yechury and D Raja for opposition unity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com