സമൂഹമാധ്യമങ്ങളിലെ ‘വ്യാജ’ ഉള്ളടക്കം: കേന്ദ്രം ആവശ്യപ്പെട്ടാലും നീക്കേണ്ടതില്ല; പക്ഷേ, കോടതിയിൽ പ്രതിരോധിക്കണം
Mail This Article
ന്യൂഡൽഹി ∙ വ്യാജമെന്ന് കേന്ദ്രം മുദ്ര കുത്തുന്ന ഉള്ളടക്കം നിലനിർത്താൻ സമൂഹമാധ്യമ കമ്പനികൾക്ക് അവകാശമുണ്ടെങ്കിലും അവ കോടതിയിൽ പ്രതിരോധിക്കേണ്ടി വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ടുള്ള വാർത്തകളോ മറ്റ് ഉള്ളടക്കങ്ങളോ കേന്ദ്രംതന്നെ വ്യാജമെന്നു മുദ്ര കുത്തിയാൽ സമൂഹമാധ്യമങ്ങളിൽനിന്നു നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഐടി ചട്ടഭേദഗതിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ പരാമർശം.
കേന്ദ്രം വ്യാജമെന്നു പറഞ്ഞാൽ അതു നീക്കം ചെയ്യാതിരിക്കാൻ സമൂഹമാധ്യമങ്ങൾക്കു കഴിയും. എന്നാൽ, ഇതുസംബന്ധിച്ച കേസ് കോടതിയിലേക്കു നീങ്ങുമ്പോൾ ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോം പ്രതിയാകുന്നത് ഒഴിവാക്കുന്ന സേഫ് ഹാർബർ പരിരക്ഷയുണ്ടാകില്ല. എന്തുകൊണ്ട് നിശ്ചിത ഉള്ളടക്കം നീക്കം ചെയ്യേണ്ടതില്ലെന്നു കോടതിയിൽ വാദിച്ചു ജയിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു
സർക്കാർ സംബന്ധമായ ഉള്ളടക്കത്തിന്റെ വസ്തുതാപരിശോധന നടത്താൻ പുറത്തുനിന്നുള്ളവർക്കു കഴിയില്ല. അതുകൊണ്ടാണ് സർക്കാർ സംവിധാനം അനിവാര്യമാകുന്നത്. ചട്ടഭേദഗതി അഭിപ്രായസ്വാതന്ത്ര്യത്തിനോ മാധ്യമസ്വാതന്ത്ര്യത്തിനോ എതിരാണെന്നു പറയുന്നത് അനീതിയാണ്. വസ്തുതാപരിശോധനയ്ക്കുള്ള സർക്കാർ സംവിധാനം സംബന്ധിച്ച വിജ്ഞാപനം ഉടനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
English Summary : Central Minister Rajeev Chandrasekhar about fake content in Social media