ADVERTISEMENT

ന്യൂഡൽഹി ∙ കൊലപാതകക്കേസിൽ ജയിലിൽ കിടക്കുന്ന സമാജ്‌വാദി പാർട്ടി മുൻ എംപിയും ഗുണ്ടാത്തലവനുമായ ആതിഖ് അഹ്മദിന്റെ മകൻ ആസാദ് അഹ്മദ് ഝാൻസിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആസാദും കൂട്ടാളി മുഹമ്മദ് ഗുലാമും യുപി സ്പെഷൽ ടാസ്ക് ഫോഴ്സ് ടീമുമായുള്ള ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടത്. ബിഎസ്പി എംഎൽഎയായ രാജുപാലിനെ 2005ൽ വധിച്ച കേസിലെ മുഖ്യസാക്ഷിയും അഭിഭാഷകനുമായ ഉമേഷ് പാലും 2 സുരക്ഷാ ഉദ്യോഗസ്ഥരും കഴിഞ്ഞ ഫെബ്രുവരി 24നു പട്ടാപ്പകൽ വെടിയേറ്റു കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് ഇരുവരും. ആസാദിന്റെ പിതാവ് ആതിഖ് അഹ്മദും കൂട്ടാളികളും ഇതേ കേസിലാണ് ജയിലിൽ കഴിയുന്നത്. 

ഉമേഷ് പാലിന്റെ കൊലപാതകത്തിനു ശേഷം കാൻപുരിലേക്ക് ബൈക്കിൽ രക്ഷപ്പെട്ട ആസാദും ഗുലാമും നോയ്ഡ വഴി ഡൽഹിയിലെ സംഗം വിഹാറിലെത്തി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവിടെ നിന്ന് അജ്മേർ വഴി ഇരുവരും ഝാൻസിയിലെത്തി. 12 അംഗ ടാസ്ക് ഫോഴ്സ് എത്തിയപ്പോൾ ഇരുവരും ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ചു. ബൈക്ക് തടയാൻ ശ്രമിച്ചപ്പോൾ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണു ടാസ്ക് ഫോഴ്സിന്റെ വിശദീകരണം. ഇരുവരിൽ നിന്നും 3 തോക്കുകൾ കണ്ടെത്തി. ടാസ്ക്ഫോഴ്സിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അഭിനന്ദിച്ചു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയും കൊലപാതകങ്ങളെ അപലപിച്ചു. 

ഏറ്റുമുട്ടലുകൾ പതിനായിരത്തിൽ അധികം

യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റ 2017നു ശേഷം പതിനായിരത്തിലേറെ ഏറ്റുമുട്ടലുകളാണു നടന്നത്. ഈ ഏറ്റുമുട്ടലുകളിൽ 63 കുറ്റവാളികൾ കൊല്ലപ്പെട്ടതായും 5967 പേർക്കു പരുക്കേറ്റതായും വെളിപ്പെടുത്തിയിരുന്നു. ഒരു പൊലീസ് ഓഫിസർ കൊല്ലപ്പെടുകയും 401 പൊലീസുകാർക്കു പരുക്കേൽക്കുകയും ചെയ്തു. 

മകന്റെ മരണത്തിന് ഞാൻ ഉത്തരവാദി: ആതിഖ് അഹമ്മദ്

മകന്റെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് ആതിഖ് പറഞ്ഞു. ആതിഖിന് ഐഎസ്ഐയുമായും ലഷ്കറെ തയിബയുമായും ബന്ധമുണ്ടെന്ന് യുപി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. 

English Summary: Jailed gangster Atiq Ahmed's son Asad Ahmed killed by UP Police in encounter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com