ജനസംഖ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കെന്ന് യുഎൻ; ചെറുപ്പക്കാർ കൂടുതൽ ഇന്ത്യയിൽ, പ്രായമേറിയവർ ചൈനയിൽ
Mail This Article
ന്യൂഡൽഹി ∙ ജനസംഖ്യയിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക്. ഇക്കൊല്ലം പകുതിയോടെ 142.86 കോടി ജനങ്ങളുമായി ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഇന്നലെ പുറത്തുവന്ന യുഎൻ പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) റിപ്പോർട്ട് വെളിപ്പെടുത്തി. 142.57 കോടി ജനസംഖ്യയുള്ള ചൈനയെക്കാൾ 29 ലക്ഷം കൂടുതൽ.
ചൈനയെക്കാൾ യുവത്വം നിറഞ്ഞ ജനതയാണ് ഇന്ത്യയുടേതെന്നു യുഎൻ പറയുന്നു. ഇന്ത്യയുടെ ജനസംഖ്യയിൽ 25% 14 വയസ്സിൽ താഴെയുള്ളവരാണെങ്കിൽ ചൈനയിൽ ഇതു 17% മാത്രമാണ്. 15– 24 പ്രായക്കാർ ഏറ്റവും കൂടുതലുള്ള രാജ്യവും (25.4 കോടി) ഇന്ത്യയാണ്. അതേസമയം, 65 വയസ്സിനു മുകളിലുള്ളവർ ചൈനയിൽ 14 ശതമാനവും ഇന്ത്യയിൽ 7 ശതമാനവുമാണ്.
2050 ൽ ഇന്ത്യൻ ജനസംഖ്യ 166.8 കോടിയും ചൈനയുടേത് 131.7 കോടിയുമാകുമെന്നാണ് യുഎൻ അനുമാനം.1950 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതിലുള്ള ആഗോള ജനസംഖ്യാ വളർച്ചയാണിപ്പോൾ. 2050 ലെ ലോക ജനസംഖ്യാ വളർച്ചയിൽ പകുതി ഇന്ത്യ, ഈജിപ്ത്, കോംഗോ, ഇത്യോപ്യ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസനിയ എന്നീ രാജ്യങ്ങളിലായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
കൃത്യം തീയതി പറയാത്തത് എന്തുകൊണ്ട്?
ഇന്ത്യ ചൈനയെ ഈ മാസം മറികടക്കുമെന്നാണ് യുഎൻ കണക്കുകളുടെ അടിസ്ഥാനത്തിൽ ജനസംഖ്യാപഠന വിദഗ്ധർ പറഞ്ഞിരുന്നത്. എന്നാൽ, യുഎൻ റിപ്പോർട്ടിൽ കൃത്യം തീയതി പറയുന്നില്ല. ഇരുരാജ്യങ്ങളിൽനിന്നും കൃത്യമായ കണക്കുകൾ കിട്ടാത്തതാണ് ഇതിനു കാരണമായി പറയുന്നത്. ഇന്ത്യയിൽ 2011നു ശേഷം സെൻസസ് നടന്നിട്ടില്ല. 2021 ലെ സെൻസസ് കോവിഡിന്റെ പേരിൽ മാറ്റിവച്ചിരിക്കുകയാണ്.
English Summary: India surpasses China to become world's most populous nation: UN Data