പദ്ധതിയിട്ടത് ഭീകരാക്രമണത്തിന്; കോയമ്പത്തൂർ സ്ഫോടനക്കേസിൽ എൻഐഎ കുറ്റപത്രം
Mail This Article
ചെന്നൈ ∙ ശ്രീലങ്കയിൽ ഈ സ്റ്റർ ദിനത്തിൽ മുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരകൾക്കു സമാനമായി ഇന്ത്യയിലും ആക്രമണം നടത്താൻ കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിൽ ചാവേറായിരുന്ന ജമേഷ മുബീൻ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).
ലങ്കയിലെ ആക്രമണത്തിന്റെ സൂത്രധാരനും തീവ്ര ഇസ്ലാമിക പുരോഹിതനുമായ സഹ്‌റാൻ ഹാഷിമിന്റെ പ്രഭാഷണങ്ങളിൽ നിന്ന് മുബീൻ പ്രചോദനം ഉൾക്കൊണ്ടിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി പൂനമല്ലിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അറസ്റ്റിലായ മുഹമ്മദ് അസഹ്റുദ്ദീനിൽ നിന്ന് കണ്ടെടുത്ത പെൻഡ്രൈവിൽ മുബീൻ ഐഎസ് അംഗമാണെന്നു പറയുന്നതും ചാവേർ ഭീകരാക്രമണം നടത്താനും രക്തസാക്ഷിയാകാനുമുള്ള ആഗ്രഹത്തെക്കുറിച്ചും സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ആക്രമണം ആസൂത്രണം ചെയ്യാനും തയാറെടുപ്പുകൾ നടത്താനും മുബിനെ കൂട്ടാളികളായ മുഹമ്മദ് അസഹ്റുദ്ദീൻ, മുഹമ്മദ് തൽഹ, ഫിറോസ്, മുഹമ്മദ് റിയാസ്, നവാസ്, അഫ്സർ ഖാൻ എന്നിവർ സഹായിച്ചെന്നും എൻഐഎ പറയുന്നു.
2022 ഒക്ടോബർ 23 ന് കോയമ്പത്തൂരിലെ കോട്ടൈമേട്ടിലെ സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ ബോംബ് സ്‌ഫോടനക്കേസിലാണു കുറ്റപത്രം സമർപ്പിച്ചത്.
English Summary: NIA files chargesheet in 2022 Coimbatore blast