‘ഭീകരവാദം പാക്കിസ്ഥാന് വ്യവസായം; ചർച്ചയില്ല’; പാക്ക് വിദേശകാര്യമന്ത്രിക്ക് ഇന്ത്യയുടെ മറുപടി
Mail This Article
ഗോവ ∙ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിനെത്തിയ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി കശ്മീരിനെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും നടത്തിയ പരാമർശത്തിന് ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് പാക്ക് മാധ്യമങ്ങളോടു സംസാരിക്കവെ ബിലാവൽ പറഞ്ഞിരുന്നു. ഭീകരവാദത്തെ ഒരുമിച്ചു നേരിടാമെന്നും പറഞ്ഞു.
ഭീകരവാദത്തിന്റെ ഇരകളും അതു നടത്തുന്നവരും തമ്മിൽ ഒരുമിച്ചു ചർച്ചയ്ക്കിരിക്കാറില്ലെന്ന് ജയശങ്കർ മറുപടി നൽകി. കശ്മീർ ഇന്നും എന്നും എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഭീകരവാദത്തെ വ്യവസായമായി കൊണ്ടുനടക്കുന്ന പാക്കിസ്ഥാന്റെ വിദേശകാര്യമന്ത്രി ഭീകരതയുടെ വക്താവും പ്രായോജകനും ഗുണഭോക്താവുമാണ്. അതിനാൽ ബിലാവൽ ഭൂട്ടോയുടെ നിലപാട് അപഹാസ്യമാണെന്നും ജയശങ്കർ പറഞ്ഞു. ഭീകരവാദത്തോടുള്ള നിലപാടിൽ പാക്കിസ്ഥാന്റെ വിശ്വാസ്യത ആ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെക്കാൾ വേഗം ഇടിയുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു.
English Summary: S Jaishankar calls Pakistan's Bilawal Bhutto "spokesperson for terror industry"