വിരമിച്ച ജഡ്ജിമാരുടെ പെൻഷൻ: സമയപരിധി നിശ്ചയിച്ച് കോടതി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ ജില്ലാ ജുഡീഷ്യറിയിൽ നിന്നു വിരമിച്ച ജഡ്ജിമാരുടെ പെൻഷൻ രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമ്മിഷൻ ശുപാർശ പ്രകാരം നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു. ജൂൺ 30നു മുൻപായി കുടിശിക തീർക്കണമെന്ന ഉത്തരവു നിലനിൽക്കും. ഇതു നടപ്പാക്കിയതു സംബന്ധിച്ച സത്യവാങ്മൂലം ജൂലൈ 30നകം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സുപ്രീം കോടതി അംഗീകരിച്ച, പുതിയ നിരക്കു പ്രകാരമുള്ള പെൻഷൻ തുക ജൂലൈ 1നകം നൽകണം. അധിക പെൻഷൻ, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങൾ എന്നിങ്ങനെ കുടിശിക 3 ഘട്ടമായി നൽകണം. ആദ്യ 25% ഓഗസ്റ്റ് 31നകം, രണ്ടാമത്തെ 25% ഒക്ടോബർ 1നകം, ബാക്കി ഡിസംബർ 31നകം എന്നതാണ് സമയപരിധി. രണ്ടാം ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് പ്രകാരം അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50% പെൻഷൻ, അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30% കുടുംബ പെൻഷൻ തുടങ്ങിയ മിക്ക ശുപാർശകളും സേവന വ്യവസ്ഥകളും കോടതി അംഗീകരിച്ചു. ഹൈക്കോടതി, കേന്ദ്ര സർക്കാരുകൾ എന്നിവർ 4 മാസത്തിനകം സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു. ജൂലൈ 17നു കേസ് വീണ്ടും പരിഗണിക്കും.
English Summary: Supreme Court decides time frame for retired judges pension