ADVERTISEMENT

പോ‍ർട്ട് മോർസ്​ബി (പാപുവ ന്യൂഗിനി) ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാപുവ ന്യൂഗിനിയും ഫിജിയും പരമോന്നത ബഹുമതികൾ സമ്മാനിച്ചു. 14 പസിഫിക് ദ്വീപുരാജ്യങ്ങളും ഇന്ത്യയും ചേർന്ന് നടത്തുന്ന ഉച്ചകോടിയിൽ സംബന്ധിക്കാനാണ് മോദി പാപുവ ന്യൂഗിനിയിൽ എത്തിയത്. ഈ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ലോഗോ ബഹുമതി പാപുവ ന്യൂഗിനി ഗവർണർ ജനറൽ ബോബ് ദാദെ സമ്മാനിച്ചു. ഫിജിയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഫിജി പ്രധാനമന്ത്രി സിതിവെനി റബൂക്ക സമ്മാനിച്ചു. 

ആരോഗ്യം, സൈബർ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ വികസനത്തിന് ദ്വീപ് രാജ്യങ്ങൾക്ക് മോദി ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചു. ഫിജിയിലിൽ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി സ്ഥാപിക്കും. 14 രാജ്യങ്ങളിലും ഡയാലിസിസ്, കടൽ ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്തും. ജൻ ഔഷധി ശാലകൾ തുടങ്ങും. പാപുവ ന്യൂഗിനി സന്ദർശനത്തിനു ശേഷം 2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഓസ്ട്രേലിയയിലെത്തി. സിഡ്നിയിൽ പ്രധാനമന്ത്രി ആന്തണി അൽബനീസ് മോദിയെ സ്വീകരിച്ചു. ഇന്ന് സിഡ്നിയിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവാദം നടത്തും. 

ടോക് പിസിൻ ഭാഷയിൽ തിരുക്കുറൾ

പാപുവ ന്യൂഗിനിയുടെ ഔദ്യോഗിക ഭാഷയായ ടോക് പിസിനിൽ വിവർത്തനം ചെയ്ത തിരുക്കുറൾ പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ജയിംസ് മാരാപെയും ചേർന്ന് പ്രകാശനം ചെയ്തു. വെസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യയിലെ ഗവർണർ ശശീന്ദ്രൻ മുത്തുവേലും ഭാര്യ ശുഭയും ചേർന്നാണ് തിരുവള്ളുവരുടെ പ്രശസ്തമായ കൃതി തർജമ ചെയ്തത്. തമിഴ്നാട്ടിലെ ശിവകാശി സ്വദേശിയാണ് 2012 മുതൽ പാപുവ ന്യൂഗിനിയിലെ പാർലമെന്റ് അംഗം കൂടിയായ ശശീന്ദ്രൻ. 

English Summary: Prime Minister Narendra Modi conferred with Papua New Guinea, Fiji highest honours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com