ജയ്പുർ ∙ പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അൽവറിൽ റക്ബർ ഖാനെ (28) ആൾക്കൂട്ടം മർദിച്ചുകൊന്ന കേസിൽ ജില്ലാ സെഷൻസ് കോടതി 4 പ്രതികളെ 7 വർഷം തടവിന് ശിക്ഷിച്ചു. പരംജീത് സിങ്, നരേഷ് ശർമ, വിജയ്കുമാർ, ധർമേന്ദ്ര എന്നിവരെയാണ് ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ വിഎച്ച്പി നേതാവ് നവൽ കിശോറിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.
ഹരിയാനയോടു ചേർന്ന അൽവറിലെ ലാലവാണ്ടി ഗ്രാമത്തിൽ 2018 ജൂലൈ 20നാണ് റക്ബർ ഖാൻ, സുഹൃത്ത് അസ്‍ലം എന്നിവർ ആക്രമിക്കപ്പെട്ടത്. 2 പശുക്കളുമായി നടന്നുപോകുകയായിരുന്ന ഇവരെ അഞ്ചംഗസംഘം പിടികൂടി മർദിച്ചു. അസ്‍ലം ഓടിരക്ഷപ്പെട്ടു.
പൊലീസെത്തി റക്ബറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മർദനത്തെ തുടർന്നാണ് റക്ബർ ഖാൻ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. ഹരിയാനയിലെ ഫിറോസ്പുർ സ്വദേശിയാണ് റക്ബർ. പ്രതികൾക്ക് ലഭിച്ച ശിക്ഷയിൽ തൃപ്തിയില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
English Summary: Four people gets 7 year imprisonment in murder case