ബ്രിജ് ഭൂഷണിന്റെ അതിക്രമം: മൊഴി നൽകിയവരിൽ പ്രമുഖരും
Mail This Article
ന്യൂഡൽഹി ∙ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ താരങ്ങളുടെ ലൈംഗികാതിക്രമ പരാതി ശരിവച്ചു മൊഴി നൽകിയവരിൽ ഒരു ഒളിംപ്യൻ, കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവ്, ഒരു രാജ്യാന്തര റഫറി, സംസ്ഥാന പരിശീലകൻ എന്നിവരും ഉൾപ്പെടുന്നതായി റിപ്പോർട്ട്. ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെ അന്വേഷണത്തിൽ 4 സംസ്ഥാനങ്ങളിലെ 125 പേരുടെയാണു മൊഴി രേഖപ്പെടുത്തിയത്. ഇതിലാണ് ഈ നാലു പേരും ഉൾപ്പെടുന്നത്.
ലൈംഗികാതിക്രമം നടന്ന് 6 മണിക്കൂറിനുള്ളിൽ ഗുസ്തി താരം തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങൾ പറഞ്ഞെന്നാണു പരിശീലകൻ നൽകിയ മൊഴി. അതിക്രമത്തെക്കുറിച്ചു ഒരു പരാതിക്കാരി ഒരു മാസത്തിനു ശേഷം തങ്ങളോടു വിവരിച്ചുവെന്നാണു 2 വനിതാ താരങ്ങൾ നൽകിയ മൊഴി. സ്വദേശത്തും വിദേശത്തും ടൂർണമെന്റുകളിൽ പോകുമ്പോഴുള്ള വനിതാ ഗുസ്തി താരങ്ങളുടെ അവസ്ഥയെക്കുറിച്ചു താൻ കേട്ടിട്ടുണ്ടെന്നാണു ദേശീയ–രാജ്യാന്തര മത്സര റഫറി നൽകിയ മൊഴി.
കേസന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം യുപി, ഹരിയാന, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തെളിവുശേഖരിക്കാനും മൊഴി രേഖപ്പെടുത്താനുമായി യാത്ര ചെയ്തിരുന്നു. 158 പേരുടെ പട്ടിക തയാറാക്കിയിരുന്നുവെന്നും ഇതിൽ 125 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നുമാണു വിവരം. ബ്രിജ് ഭൂഷണിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ എഫ്ഐആർ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
English Summary : Brij Bhushan Sharan Singh's Trespass