Odisha Triple train crash

അപകടം വിളിച്ചുവരുത്തിയത്; ഉപകരണങ്ങൾക്കു തകരാറെന്ന് റെയിൽവേ വിലയിരുത്തൽ

HIGHLIGHTS
  • ബാലസോറിൽ ദേശീയപാതയ്ക്കരികിലെ വയലുകളിലൂടെയുള്ള റെയിൽപാതയിൽ പതിയിരുന്നത് വൻദുരന്തം
Odisha Train Accident
ഒഡിഷ ട്രെയിൻ അപകടത്തിൽപ്പെട്ട ബോഗിക്കുള്ളിൽ കുടുങ്ങിയവരെ തിരയുന്ന രക്ഷാപ്രവർത്തകൻ Photo by Dibyangshu SARKAR / AFP)
SHARE

ന്യൂഡൽഹി ∙ ഉപകരണങ്ങളുടെ സാങ്കേതികത്തകരാറാണ് ഒ‍ഡീഷയിലെ ട്രെയിൻ അപകടത്തിനു കാരണമെന്നു സ്ഥലം പരിശോധിച്ച ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്തി, നിർദിഷ്ട ട്രാക്കിലേക്കു ട്രെയിൻ വഴിതിരിച്ചുവിടുന്നത് ബിപിഎസി (ബ്ലോക്ക് പ്രൂവിങ് ബൈ ആക്സിൽ കൗണ്ടർ) സംവിധാനമാണ്.

കൊൽക്കത്ത–ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസിന് (12841) ബഹനാഗ ബസാർ സ്റ്റേഷനിൽ സ്റ്റോപ്പില്ല. അതിനാൽ 129 കിലോമീറ്റർ വേഗത്തിൽ അത് പ്രധാന ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്നു. പച്ചവെളിച്ചം ട്രാക്ക് സുരക്ഷിതമെന്നു സിഗ്നൽ നൽകുകയും ചെയ്തു. എന്നാൽ, ട്രെയിൻ ലൂപ് പാതയിലൂടെ അടുത്ത ട്രാക്കിലേക്കു കടക്കുകയാണെന്ന വിവരം വൈകിയാണു ലോക്കോ പൈലറ്റ് മനസ്സിലാക്കിയത്. സമയം വൈകിട്ട് 6.55 ആയതിനാൽ ഇരുട്ടു വീണിരുന്നു. തൊട്ടടുത്ത ട്രാക്കിൽ നേരത്തേതന്നെ ചരക്കുവണ്ടി  കിടപ്പുണ്ടായിരുന്നത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയെന്ന് ഒരു ഓഫിസർ വിശദീകരിച്ചു.

സിഗ്നൽ നൽകിയത് പ്രധാന ട്രാക്കിലേക്കായിരുന്നെങ്കിലും ട്രെയിൻ ലൂപ് ലൈനിലേക്കു കയറിപ്പോവുകയായിരുന്നു. ഇതിനു പിന്നാലെ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും (12864) പ്രധാന പാതയിലൂടെയെത്തി മറിഞ്ഞുകിടന്ന കോച്ചുകളിലേക്കു കയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.

അനുവദനീയമായ പരമാവധി വേഗത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ബ്രോഡ് ഗേജ് ലൈനുകളെ 6 ആയി തിരിച്ചിട്ടുണ്ട്. ‘എ’ വിഭാഗം പാതകളിൽ 160 കിലോമീറ്റർ വരെ വേഗം അനുവദനീയമാണ്. അപകടം നടന്ന റെയിൽവേ ട്രാക്ക് ‘ബി’ ഗ്രൂപ്പിൽപെട്ടതാണ്, ഇവിടെ പരമാവധി വേഗം മണിക്കൂറിൽ 130 കിലോമീറ്ററാണ്. കൊറമാണ്ഡൽ ഈ വേഗപരിധിയിലാണു സഞ്ചരിച്ചത്.

റിസർച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷന്റെ (ആർ‌ഡി‌എസ്‌ഒ) അനുമതിയോടെ സ്വകാര്യ സ്ഥാപനങ്ങളാണു ബിപിഎസി ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ഗുണനിലവാരം തർക്കവിഷയമാണെങ്കിലും പലപ്പോഴും ആർ‌ഡി‌എസ്‌ഒയുടെ സൂക്ഷ്മ പരിശോധനയിൽനിന്നു രക്ഷപ്പെടുകയാണു പതിവ്.

മൈസൂരുവിൽ സമ്പർക്കക്രാന്തി രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്

മൈസൂരു ഡിവിഷനിലെ ബീരൂർ-ചിക്ജാജൂർ സെക്‌ഷനിലെ ഹൊസ്ദുർഗ് റോഡ് സ്‌റ്റേഷനിൽ 4 മാസം മുൻപ് സമാനമായ ദുരന്തം ഒഴിവായത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 8ന് വൈകുന്നേരം 5.45ന് 12649 സമ്പർക്കക്രാന്തി എക്‌സ്‌പ്രസിന്റെ ബിപിഎസി സംവിധാനത്തിൽ അപാകത തിരിച്ചറിഞ്ഞ ‍ലോക്കോ പൈലറ്റ് വണ്ടി നിർത്തിയിരുന്നില്ലെങ്കിൽ തെറ്റായ പാതയിൽ കയറുകയും ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയും ചെയ്യുമായിരുന്നു.

English Summary: Coromandel Express train accident in Odisha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS