ADVERTISEMENT

രാംഗഡ് (ജാർഖണ്ഡ്) ∙ വർഷങ്ങൾക്കുമുൻപ് പിരിഞ്ഞ അച്ഛനും മകനും പിന്നീട് യാദൃച്ഛികമായി കണ്ടുമുട്ടി തിരിച്ചറിഞ്ഞ് ആലിംഗബദ്ധരാകുന്നതു പഴയൊരു സിനിമയിലെ രംഗം പോലെ തോന്നുമെങ്കിലും ജാർഖണ്ഡിലെ രാംഗഡിൽ കഴിഞ്ഞ ദിവസം സൗജന്യ ഭക്ഷണവിതരണത്തിനി‌‌ടെ അതാണു സംഭവിച്ചത്. 

ഡിവൈൻ ഓംകാർ മിഷൻ നടത്തിയ സൗജന്യ ഭക്ഷണ വിതരണ പരിപാടിയിലെ വരിയിൽ ഇരിക്കുകയായിരുന്നു ടിങ്കു വർമ . സംഘടന നടത്തുന്ന അനാഥാലയത്തിലെ അന്തേവാസിയായ പതിമൂന്നുകാരനായ ശിവം ഭക്ഷണം വിളമ്പുമ്പോൾ ടിങ്കുവർമ തന്റെ അച്ഛനാണെന്നു തിരിച്ചറിഞ്ഞു. മൂന്നാം വയസ്സിൽ പിരിഞ്ഞ മകനെ അച്ഛനും തിരിച്ചറിഞ്ഞു. അച്ഛനും മകനും കെട്ടിപ്പിടിച്ചു കരയുന്നതു സംഘാടകരുടെ ശ്രദ്ധയിൽപെട്ടതോടെ സംഭവം വാർത്തയായി. 

2013ൽ ഭാര്യയുടെ ദുരൂഹമരണത്തെത്തുടർന്നു ടിങ്കുവർമ അറസ്റ്റിലായിരുന്നു. ഇതോടെ അനാഥനായിത്തീർന്ന മൂന്നുവയസ്സുകാരനെ അന്വേഷണ ഉദ്യോഗസ്ഥരാണു സംഘടനയ്ക്കു കൈമാറിയത്. ജയിൽമോചിതനായശേഷം ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുകയാണു ടിങ്കുവർമ. സംഘടനയുടെ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുകയാണു ശിവം. നടപടിക്രമങ്ങൾ പൂർത്തിയാക്കി അധികൃതർ മകനെ അച്ഛനു കൈമാറി. 

English Summary: Son reunites with father after 10 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com