ന്യൂഡൽഹി ∙ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്കു ‘ചൊവ്വാ ദോഷം’ ഉണ്ടോയെന്നു പരിശോധിച്ചു റിപ്പോർട്ട് നൽകാനുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിചിത്ര ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു. സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് സ്വമേധയാ കേസെടുത്ത് വിഷയം അടിയന്തരമായി പരിഗണിച്ചാണ് ഉത്തരവ് മരവിപ്പിച്ചത്. കോടതിക്ക് ജ്യോതിഷത്തിൽ എന്താണ് കാര്യമെന്ന് അദ്ഭുതപ്പെടുകയും ചെയ്തു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്. പെൺകുട്ടിക്ക് ‘ചൊവ്വാ ദോഷ’മുള്ളതു കൊണ്ടാണ് താൻ പിന്മാറിയതെന്നാണ് പ്രതി വാദിച്ചത്. തനിക്കു ചൊവ്വാദോഷമില്ലെന്നു പെൺകുട്ടിയും അറിയിച്ചു. ഇതോടെ ‘സത്യം കണ്ടെത്താൻ’ ഇരുവരുടെയും ജാതകം പരിശോധിക്കാൻ ജസ്റ്റിസ് ബ്രിജ് രാജ് സിങ് തീരുമാനിച്ചു. ഇരുവരും ജാതകം ലക്നൗ സർവകലാശാലയിലെ ജ്യോതിഷ പഠനവകുപ്പിനു കൈമാറാനും വകുപ്പ് മേധാവി 10 ദിവസത്തിനുള്ളിൽ മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകാനും മേയ് 23ന് കോടതി ഉത്തരവിട്ടു. കേസ് 26ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സുപ്രീംകോടതി ഇടപെട്ടത്.
ഹൈക്കോടതി ഉത്തരവു അസ്വസ്ഥപ്പെടുത്തുന്നതാണെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ജഡ്ജിമാരായ സുധാൻഷു ധൂലിയ, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് മരവിപ്പിച്ചത്. ജാമ്യാപേക്ഷ തുടക്കം മുതൽ പരിശോധിച്ചു തീരുമാനമെടുക്കാനും നിർദേശിച്ചു.
English Summary: Supreme court stays Allahabad high court order on examining horoscope of woman in rape case