ADVERTISEMENT

ന്യൂഡൽഹി ∙ വികസനത്തിലുള്ളവയിലെ ഏറ്റവും സങ്കീർണമായ സാങ്കേതികവിദ്യ ഉൾപ്പെടുന്ന അഗ്നി പ്രൈം മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിസൈൽ സൈന്യത്തിനു കൈമാറാൻ സജ്ജമായതായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) അറിയിച്ചു. അണ്വായുധം വഹിച്ച് 2000 മുതൽ 5000 കിലോമീറ്റർ വരെ അഗ്നി പ്രൈമിനു പറക്കാനാകും.

3 സവിശേഷതകൾ

നിലവിലുള്ള അഗ്നി മിസൈലുകളിൽനിന്ന് വ്യത്യസ്തമായി 3 സവിശേഷതകളാണ് അഗ്നി പ്രൈമിനുള്ളത്.

1. സാധാരണ മിസൈലുകളുടെ പോർമുന വിക്ഷേപണത്തിനു തൊട്ടുമുൻപാണു ഘടിപ്പിക്കുന്നത്. പ്രയോഗിക്കാൻ തീരുമാനിച്ചാലും സമയമെടുക്കുമെന്നർഥം. അഗ്നി പ്രൈം ആവട്ടെ പോർമുന ഘടിപ്പിച്ച നിലയിൽ കനിസ്റ്ററിനുള്ളിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രയോഗിക്കാൻ തീരുമാനിച്ചാൽ ഉടനടി വിക്ഷേപിക്കാനാവും.

2. ശത്രുവിന്റെ മിസൈലാക്രമണത്തിന് ഇരയാകാതിരിക്കാൻ മിസൈൽ വിക്ഷേപിണികളുടെ സ്ഥാനം മാറ്റിക്കൊണ്ടിരിക്കാറുണ്ട്. ഒരിടത്തുനിന്ന് റോഡ് മാർഗമോ റെയിൽ മാർഗമോ മാറ്റിയശേഷം വിക്ഷേപിണി സജ്ജമാക്കാൻ സമയമെടുക്കും. കനിസറ്ററിലുള്ള മിസൈലിന് ഈ പ്രശ്നമില്ല. പുതിയ സ്ഥലത്തേക്കു മാറ്റിയാലും ഉടൻ തൊടുത്തുവിടാം.

3. സാധാരണ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടുകഴിഞ്ഞാൽ അതിനുമേൽ നിയന്ത്രണം സാധ്യമല്ല. എറിഞ്ഞ കുന്തം പോലെ ലക്ഷ്യത്തിലേക്കു പറക്കുകയാണ്. എന്നാൽ ലക്ഷ്യസ്ഥാനത്തിനോടടുക്കുമ്പോൾ അഗ്നി പ്രൈമിന്റെ പതനസ്ഥാനത്തിൽ മാറ്റം വരുത്താനാവും. നിലത്തുനിന്നു തൊടുത്തുവിട്ട മിസൈൽ അന്തരീക്ഷത്തിനു പുറത്തുപോയി തിരിച്ചുപ്രവേശിക്കുന്ന (റീഎൻട്രി) അവസരത്തിലാണ് ഈ മാറ്റം വരുത്താവുന്നത്.

ശത്രു മിസൈൽവേധ ആയുധം പ്രയോഗിച്ചാലും അതിൽനിന്നു രക്ഷനേടാൻ മനൂവ്റബിൾ റീൻട്രി വെഹിക്കിൾ (എംഎആർവി) എന്ന ഈ സാങ്കേതികവിദ്യ മൂലം സാധിച്ചെന്നുവരും.

പണ്ടേയുള്ള എംഐആർവി സാങ്കേതികവിദ്യയിൽനിന്നു വ്യത്യസ്തമാണിത്. എംഐആർവി എന്നാൽ മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗറ്റഡ് റീഎൻട്രി വെഹിക്കിൾ. ഒരു മിസൈലായി പറന്നു ലക്ഷ്യത്തോടടുക്കുമ്പോൾ ഒന്നിലധികം കുഞ്ഞൻ മിസൈലുകളായി വ്യത്യസ്ത ലക്ഷ്യങ്ങളിൽ പതിക്കുന്നതാണത്. കവിഭാഷയിൽ പറഞ്ഞാൽ തൊടുക്കുമ്പോൾ ഒന്ന്, പതിക്കുമ്പോൾ പത്ത്. ഇതല്ല അഗ്നി പ്രൈമിലെ എംഎആർവി. പതിക്കുന്നതിനു മുൻപു വേണമെങ്കിൽ ലക്ഷ്യം മാറ്റാവുന്നതാണ്.

English Summary: Agni prime missile test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com