ഡേറ്റ സുരക്ഷ സംശയനിഴലിൽ; കോവിൻ ഡേറ്റ എങ്ങനെ പുറത്തുപോയെന്നതിൽ ദുരൂഹത
Mail This Article
ന്യൂഡൽഹി ∙ കോവിൻ പോർട്ടലിലെ വ്യക്തിഗതവിവരങ്ങൾ അതീവ സുരക്ഷിതമായി എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുന്നതെന്ന സർക്കാർ വാദമാണ് ടെലിഗ്രാം ആപ്പിലൂടെയുള്ള വിവരച്ചോർച്ചയിലൂടെ സംശയനിഴലിലാകുന്നത്. ഉള്ളടക്കം മറ്റാർക്കും കാണാൻ കഴിയാത്ത തരത്തിൽ പൂട്ടിടുന്ന രീതിയാണ് എൻക്രിപ്ഷൻ. ആമസോൺ വെബ് സെർവറിൽ സൂക്ഷിച്ചിരിക്കുന്ന ഡേറ്റബേസിലേക്ക് ഒരുതരത്തിലുമുള്ള അനധികൃത ഇടപെടൽ സാധ്യമല്ലെന്നു 2021 ഫെബ്രുവരിയിൽ കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
ഹാക്കിങ് പോലെയുള്ള ശ്രമങ്ങൾ തടയാൻ പോർട്ടലിലേക്കുള്ള പ്രവേശനത്തിനു പോലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അന്നത്തെ ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ പറഞ്ഞിരുന്നു. എൻക്രിപ്റ്റ് ചെയ്ത വിവരങ്ങൾ മറ്റുള്ളവർക്ക് തുറന്നുകാണുക എളുപ്പമല്ല. എന്നാൽ, പുറത്തുവന്നിരിക്കുന്ന ഡേറ്റയിൽ വ്യക്തികളുടെ ആധാർ അടക്കം പൂർണരൂപത്തിൽ ദൃശ്യമായിരുന്നു. ആധാർ സൂക്ഷിക്കുമ്പോൾ ആദ്യ 8 ഡിജിറ്റ് മായ്ക്കണമെന്ന ചട്ടവും പാലിക്കപ്പെട്ടില്ല. യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ പിന്തുണയോടെ ആരോഗ്യമന്ത്രാലയമാണ് കോവിൻ പോർട്ടൽ വികസിപ്പിച്ചത്.
കോവിൻ വിവരങ്ങൾ മറ്റൊരു സ്ഥാപനവുമായി പങ്കുവയ്ക്കുന്നില്ലെന്നും കേന്ദ്രം മുൻപ് വ്യക്തമാക്കിയിരുന്നു. വലിയ തോതിൽ ഡേറ്റ ഒന്നിച്ചു ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയാത്ത തരത്തിലാണ് പോർട്ടൽ നിർമിച്ചത്. എന്നിട്ടും വിവരം എങ്ങനെ പുറത്തുപോയി എന്നതിലാണ് ദുരൂഹത.
English Summary: Mystery over covin data leak; data security in doubt