ADVERTISEMENT

വാഷിങ്ടൻ ∙ ഇന്ത്യൻ വ്യോമസേനയ്ക്കായി ഇന്ത്യയിൽത്തന്നെ യുദ്ധവിമാന എൻജിൻ നിർമിക്കാൻ യുഎസ് കമ്പനി ജനറൽ ഇലക്ട്രിക്കും കേന്ദ്രസർ‍ക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും തമ്മിൽ ധാരണയായി. യുദ്ധവിമാന എൻജിൻ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭിക്കുന്നത് പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്കു നേട്ടമാണ്.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സുപ്രധാന കരാറുകൾ പ്രഖ്യാപിച്ചത്. ബെംഗളൂരുവിലും അഹമ്മദാബാദിലും യുഎസ് കോൺസുലേറ്റുകൾ തുറക്കും. യുഎസിൽ ഇപ്പോഴുള്ള 5 കോൺസുലേറ്റുകൾക്കു പുറമേ സിയാറ്റിലിൽ ഇന്ത്യയുടെ കോൺസുലേറ്റ് പ്രവർത്തനമാരംഭിക്കും. അലാസ്ക മേഖലയും ഇതിന്റെ പരിധിയിൽ വരും. യുഎസ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിലും മോദി പ്രസംഗിച്ചു.

ബഹിരാകാശ സഖ്യം

2025 ന് അകം ബഹിരാകാശസഞ്ചാരികളെ ചന്ദ്രനിലെത്തിക്കാനായി യുഎസ് നയിക്കുന്ന ‘ആർട്ടെമിസ് അക്കോഡ്സ്’ സഖ്യത്തിൽ ഇന്ത്യയെയും പങ്കാളിയാക്കും. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ഗവേഷണ ദൗത്യങ്ങളിലും ഇന്ത്യയെ ഉൾപ്പെടുത്തും. സംയുക്ത സംരംഭങ്ങൾക്ക് യുഎസ് ബഹിരാകാശ ഏജൻസി നാസയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയും തമ്മിൽ ധാരണയായി. ഇതോടെ ചന്ദ്രനിലും ബഹിരാകാശ നിലയത്തിലും സമീപഭാവിയിൽത്തന്നെ ഇന്ത്യക്കാർ എത്തുമെന്ന് ഉറപ്പായി. ചൊവ്വയിലേക്കുള്ള ഭാവി ദൗത്യങ്ങളിലും ഈ പങ്കാളിത്തം തുടർന്നേക്കും. 

ഇന്ത്യൻ പ്രതിരോധത്തിന് യുഎസ് ഡ്രോൺ

പ്രതിരോധ സഹകരണം വിപുലമാക്കി ഇന്ത്യ യുഎസിൽനിന്ന് അത്യാധുനിക ഡ്രോണുകൾ വാങ്ങും. ജനറൽ എറ്റൊമിക്സിന്റെ എംക്യൂ 9 റീപ്പർ ഡ്രോണുകൾ വാങ്ങാനുള്ള വമ്പൻ കരാറാണ് ഉറപ്പിച്ചത്. 1746 കിലോഗ്രാം വരെ സ്ഫോടകസാമഗ്രികൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണാണിത്. എംക്യൂ1 പ്രെഡേറ്റർ ഡ്രോണിനെക്കാൾ 500% കൂടുതലാണ് ഇതിന്റെ ആയുധവാഹക ശേഷി. 

English Summary: India - US agreement to build fighter plane engine in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com