ADVERTISEMENT

കയ്റോ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ് നൈൽ’ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി സമർപ്പിച്ചു. ഈജിപ്തിനും മനുഷ്യരാശിക്കും വിലപ്പെട്ട സംഭാവനകൾ നൽകുന്നവർക്കായി 1915 ൽ ഏർപ്പെടുത്തിയതാണ് ഈ ബഹുമതി. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യാന്തര രംഗത്ത് സമ്മാനിക്കപ്പെട്ട 13–ാമത്തെ ഉന്നത ബഹുമതിയാണിത്. പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുടെ ക്ഷണം സ്വീകരിച്ചാണ് 2 ദിവസത്തെ ഉഭയകക്ഷി ചർച്ചകൾക്കായി മോദി കയ്റോയിലെത്തിയത്. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം, വിദ്യാഭ്യാസമേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ പ്രസിഡന്റും മോദിയും തമ്മിലുള്ള ചർച്ചയിൽ തീരുമാനിച്ചു. 

ഗ്രാൻഡ് മുഫ്തി ഡോ. ഷൗകി ഇബ്രാഹിം അബ്ദുൽകരിം ആലവുമായി ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ തീവ്രവാദം തുടച്ചുനീക്കുന്നതും സാമൂഹിക സൗഹാർദം പോഷിപ്പിക്കുന്നതും ചർച്ചയായി. ഈജിപ്തിലെ ഇന്ത്യൻ സമൂഹം ആഘോഷമായാണ് പ്രധാനമന്ത്രിയെ വരവേറ്റത്. പ്രശസ്തമായ ഗിസ പിരമിഡും മോദി സന്ദർശിച്ചു. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടിഷ് സൈന്യത്തിന്റെ ഭാഗമായി സേവനമനുഷ്ഠിക്കവേ ഈജിപ്തിലും പലസ്തീനിലും കൊല്ലപ്പെട്ട 4300 ഇന്ത്യൻ ഭടന്മാരെ ആദരിക്കാൻ ഹെലിയോപോളിസ് കോമൺവെൽത്ത് യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ആദരമർപ്പിച്ചു. 

പ്രമുഖ ചിന്തകനായ താരിക് ഹെഗ്ഗി, പ്രമുഖ വ്യവസായി ഹസൻ ആലം, യോഗ ഗുരുക്കന്മാരായ റീം ജബക്, നദ ആദിൽ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. ചരിത്രപ്രസിദ്ധമായ അൽ ഹകീം മസ്ജിദും മോദി സന്ദർശിച്ചു. പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച മോസ്ക് ഇന്ത്യയിലെ ദാവൂദി ബോറ മുസ്​ലിം വിഭാഗത്തിന്റെ സഹായത്തോടെയാണ് 1970ൽ പുനരുദ്ധരിച്ചത്. ഇന്ത്യയിലെ 5 ലക്ഷത്തോളം വരുന്ന ദാവൂദി ബോറ വിഭാഗം മുഖ്യമായും ഗുജറാത്തിലാണുള്ളത്. മോദിയോടും ബിജെപിയോടും പരമ്പരാഗതമായി ആഭിമുഖ്യം പുലർത്തുന്നവരാണ് ഇവർ. 

ഐ.കെ. ഗുജ്റാളിനു ശേഷം (1997) 26 വർഷം കഴിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്തിൽ ഔദ്യോഗിക സന്ദർശനം (സ്റ്റേറ്റ് വിസിറ്റ്) നടത്തുന്നത്. 2009ൽ ചേരിചേരാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡോ. മൻമോഹൻ സിങ് കയ്റോയിലെത്തിയിരുന്നു. രാജീവ് ഗാന്ധി ( 1985) പി.വി.നരസിംഹറാവു ( 1995) എന്നിവരും ഈജിപ്തിൽ ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുണ്ട്. യുഎസ്, ഈജിപ്ത് സന്ദർശനങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി ഞായറാഴ്ച രാത്രിയോടെ ഡൽഹിയിൽ തിരിച്ചെത്തി. 

English Summary : Egypt's highest honor 'Order of the Nile' to Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com