പശ്ചിമഘട്ട സംരക്ഷണം: കരടു വിജ്ഞാപന കാലാവധി 30നു തീരും
Mail This Article
ന്യൂഡൽഹി ∙ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരടു വിജ്ഞാപനത്തിന്റെ കാലാവധി തീരാൻ 2 ദിവസം ബാക്കി നിൽക്കെ, ഇപ്പോഴും തീർപ്പുണ്ടാക്കാനാകാതെ വനം പരിസ്ഥിതി മന്ത്രാലയം. കഴിഞ്ഞ വർഷം ജൂണിലാണു കരടു വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടിയത്. ഇത് 30ന് അവസാനിക്കും. സംസ്ഥാന സർക്കാരുകളുമായും ബന്ധപ്പെട്ട കക്ഷികളുമായും ചർച്ച നടത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ ചർച്ച പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം. ഫലത്തിൽ കരടു വിജ്ഞാപന കാലാവധി വീണ്ടും നീട്ടേണ്ടി വരും.
2013 ൽ കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇറക്കിയ ഓഫിസ് മെമ്മോറാണ്ടമാണ് നിലവിലുള്ളത്. കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതി ലോല മേഖലയുടെ (ഇഎസ്എ) പരിധിയിൽനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ കൂടി ഒഴിവാക്കി താമസക്കാരുടെ നിത്യജീവിത പ്രശ്നമാണ് കേരളം ഉന്നയിക്കുന്നതെങ്കിൽ കർണാടക ഉയർത്തിയ വിഷയം ക്വാറികളുമായി ബന്ധപ്പെട്ടാണ്. ഇഎസ്എ പരിധിയിൽ നിന്ന് ആറായിരത്തിൽപരം ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന കർണാടകയ്ക്ക് ഈ മേഖലയിലുള്ള ഖനനമാണു പ്രധാന പ്രശ്നം. പശ്ചിമഘട്ടം ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കാൻ നിയോഗിച്ച സമിതിക്കു മുന്നിലും കേരളവും കർണാടകയും പഴയ നിലപാടു തന്നെ ആവർത്തിച്ചു.
അതേസമയം, അന്തിമ വിജ്ഞാപനം ആയിട്ടില്ലെങ്കിലും നിലവിൽ പ്രാബല്യത്തിലുള്ള 2013 ലെ ഓഫിസ് മെമ്മോറാണ്ടം പ്രകാരം, ഇഎസ്‌എയിൽ ഖനനം, ക്വാറി, മണൽ വാരൽ ഉൾപ്പെടെയുള്ളവയ്ക്കു പൂർണ നിരോധനം ഉണ്ടെന്നും പാരിസ്ഥിതിക വെല്ലുവിളികൾ ഇല്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ, കർശനമായ ഇഎസ്എ നിർണയം ഇല്ലാതാകുന്നതോടെ പ്രകൃതിചൂഷണം വലിയതോതിൽ കൂടുന്നു. ഖനനം ഉൾപ്പെടെയുള്ളവ അനിയന്ത്രിതമായെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
English Summary: Draft notification time regarding western ghats protection to be over by june 30