ADVERTISEMENT

ശ്രീഹരിക്കോട്ട ∙ ചന്ദ്രയാൻ 3 വിക്ഷേപണവേളയിൽ പിരിമുറുക്കത്തിന്റെ ആവരണമണിഞ്ഞിരുന്നു ശ്രീഹരിക്കോട്ട. രാജ്യത്തിന്റെ പല ‘ഹൈ–പ്രൊഫൈൽ’ ദൗത്യങ്ങളും ഇവിടെ നടന്നിട്ടുണ്ടെങ്കിലും ഇതുപോലെയൊന്ന് ആദ്യമായിരിക്കും. 2019 ൽ ചന്ദ്രയാൻ രണ്ടാം ദൗത്യം പരാജയപ്പെട്ടതിനുശേഷം നിരന്തര പരിശ്രമം നടത്തി, പോരായ്മകൾ തീർത്താണ് ചന്ദ്രയാൻ മൂന്നാം ദൗത്യത്തിലേക്ക് കടന്നത്. ഓരോ നിമിഷങ്ങളിലും ആശങ്ക പ്രകടമായിരുന്നു.

ഗൗരവം നിറഞ്ഞ മുഖത്തോടെയാണ് ഇസ്റോ ചെയർമാൻ എസ്.സോമനാഥ് മിഷൻ കൺട്രോൾ സെന്ററിലെത്തിയത്. കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് അടക്കമുള്ള പ്രമുഖർ അപ്പോഴേക്കും സന്നിഹിതരായിരുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങൾക്കായുള്ള സന്ദർശക ഗാലറിയും നിറഞ്ഞുകവിഞ്ഞിരുന്നു. സ്കൂൾ വിദ്യാർഥികൾ ആയിരുന്നു വിക്ഷേപണം നേരിൽ കാണാൻ എത്തിയവരിലേറെയും. കൃത്യം 2.35 ന് എൽവിഎം3 കുതിച്ചുയർന്നു. ആഹ്ലാദത്തിന്റെ അലമാലകൾ ഉയർന്നു.

നിർദിഷ്ട ഭ്രമണപഥത്തിൽ ചന്ദ്രയാൻ 3 എത്തുന്നതു വരെയുള്ള സമയം നിർണായകമായിരുന്നു. റോക്കറ്റിന്റെ ഓരോ ചലനവും ജാഗ്രതയോടെ ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. ഒടുവിൽ, ആ സന്തോഷവാർത്ത: എൽവിഎം3 റോക്കറ്റ് വിജയം നേടിയിരിക്കുന്നു. ചന്ദ്രയാൻ 3 കൃത്യം ഭ്രമണപഥത്തിൽ എത്തി. തുടർന്ന്, വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയമായെന്ന് സോമനാഥ് പ്രഖ്യാപിച്ചു.

അഭിനന്ദനക്കടലിൽ ഇസ്റോ

ചന്ദ്രയാൻ 3 വിക്ഷേപണഘട്ടം പൂർത്തിയാക്കിയ ഇസ്റോയ്ക്ക് അഭിനന്ദനപ്രവാഹം. എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും ശക്തമാക്കുന്നതാണ് ദൗത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ആശംസാക്കുറിപ്പിട്ടു. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ വിക്ഷേപണവിജയത്തെ അഭിനന്ദിച്ചു.

ചന്ദ്രയാൻ 3 വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചതിന് ഇസ്റോയെ അഭിനന്ദിക്കുന്നെന്നും പദ്ധതിയിൽ നിന്നുള്ള ശാസ്ത്രീയ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും നാസ മേധാവി ബിൽ നെൽസൺ ട്വീറ്റ് ചെയ്തു. 

English Summary : Chandrayaan 3 lauched from Sriharikota

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com