ഇന്ന് കാർഗിൽ വിജയദിനം; വീരസ്മരണകൾക്ക് 24 വയസ്സ്

Mail This Article
ന്യൂഡൽഹി ∙ കാർഗിലിലേക്കു നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമയായ ‘കാർഗിൽ വിജയ് ദിവസ്’ രാജ്യം ഇന്ന് ആചരിക്കും. 24–ാം കാർഗിൽ വിജയദിനമാണിത്. ലഡാക്കിലെ യുദ്ധസ്മാരകത്തിലും ഡൽഹിയിലും വിവിധ പരിപാടികൾ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെയുള്ളവർ ധീരസൈനികരുടെ ഓർമകൾക്കു പ്രണാമമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിലെത്തും. ലഡാക്കിലെ ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും.
കാർഗിൽ സന്ദേശവുമായി ഡൽഹിയിൽനിന്നു കശ്മീരിലെത്തുന്ന വനിതകളുടെ ബൈക്ക് റാലി ഇക്കുറി സവിശേഷതയാണ്. ഇന്ത്യൻ സൈനികരുടെ ത്യാഗം വ്യക്തമാക്കുന്ന പ്രത്യേക വിഡിയോ ലാചെൻ വ്യു പോയിന്റിൽ പ്രദർശിപ്പിക്കും.
1999ലെ ശൈത്യകാലത്തു പാക്ക് പട്ടാളം ഭീകരരുടെ സഹായത്തോടെ കാർഗിലിലെ പോസ്റ്റുകൾ പിടിച്ചടക്കി. ഇവരെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടി രണ്ടരമാസത്തോളം നീണ്ടു. പാക്കിസ്ഥാൻ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ച ഇന്ത്യ, ജൂലൈ 26ന് കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. ഈ ദിവസത്തിന്റെ ഓർമയാണു കാർഗിൽ വിജയ് ദിവസമായി ആചരിക്കുന്നത്.
English Summary : Kargil Victory Day