ADVERTISEMENT

ന്യൂഡൽഹി ∙ മറ്റു പിന്നാക്ക സമുദായങ്ങളിലെ (ഒബിസി) ഉപ‌വിഭാഗങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജി.രോഹിണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കേന്ദ്ര സർക്കാർ ധൃതിപിടിച്ചു തീരുമാനമെടുക്കില്ല. നിലവിലെ 27% ഒബിസി സംവരണം ഉപ‌വിഭാഗങ്ങൾ‌‌ക്കടക്കം പുതുക്കി നിശ്ചയിക്കുമോയെന്നതാണു ചോദ്യം.

അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ജാഗ്രത കാട്ടിയില്ലെങ്കിൽ തിരിച്ചടിക്കുള്ള സാധ്യത ബിജെപി നേതൃത്വം മുന്നിൽക്കാണുന്നു. 2014 മുതലുള്ള ബിജെപിയുടെ രാഷ്ട്രീയ നേട്ടങ്ങളിൽ ഒബിസി വോട്ടു നിർണായകമാണ്. 2017 ൽ നിയോഗിക്കപ്പെട്ട രോഹിണി കമ്മിഷൻ 6 വർഷത്തിനു ശേഷമാണു രാഷ്ട്രപതി ദ്രൗപദി മുർമുവിനു റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് നൽകാനുള്ള സമയപരിധി കമ്മിഷൻ 14 തവണ നീട്ടിവാങ്ങിയിരുന്നു. ‌

രാജ്യത്തു ജാതി സെൻസസ് നടത്തണമെന്ന് പ്രതിപക്ഷനിര ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് രോഹിണി കമ്മിഷൻ റിപ്പോർട്ട് നൽകിയതെന്ന പ്രത്യേകതയുമുണ്ട്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്കു നീതി ഉറപ്പാക്കാൻ ജാതി സെൻസസ് സഹായിക്കുമെന്നാണു പ്രതിപക്ഷത്തിന്റെ ന്യായം. എന്നാ‍ൽ, ജാതി സെൻസസ് നടത്തിയാൽ ഒബിസി വോട്ടുകളിലുള്ള ഭദ്രത തകരുമെന്നു ഭയക്കുന്ന ബിജെപി ഇതിനെതിരാണ്. ഉപവിഭാഗങ്ങളെ തരംതിരിക്കും മുൻപു സെൻസസ് എന്ന ആവശ്യമാണ് ആർജെഡി ഉൾപ്പെടെ പാർട്ടികളുടേത്.

പേരിനു സംവരണമുണ്ടെങ്കിലും രാജ്യത്തു 983 സമുദായങ്ങൾ പൂർണമായും തഴയപ്പെടുന്നുവെന്നു നേരത്തേ രോഹിണി കമ്മിഷൻ തന്നെ വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണാനുകൂല്യത്തിന്റെ നല്ലൊരു പങ്ക് 10 സമുദായങ്ങളിലേക്കു കേന്ദ്രീകരിക്കുന്നുവെന്നായിരുന്നു കമ്മിഷന്റെ വിലയിരുത്തൽ.

English Summary : Central government is slow on Rohini Commission Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com