ADVERTISEMENT

ന്യൂഡൽഹി ∙ വരാനിരിക്കുന്ന ടെലികോം ബില്ലിൽ വാട്സാപ്, ടെലിഗ്രാം പോലെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്ക് (ഒടിടി ആശയവിനിമയ സേവനങ്ങൾ) ടെലികോം സേവനദാതാക്കൾക്കു തുല്യമായ നിയന്ത്രണങ്ങൾ വന്നേക്കില്ല. ബിൽ കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. നടപ്പു പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമോ എന്നു വ്യക്തമല്ല. 

വാട്സാപ് അടക്കമുള്ളവയെ ടെലികോം സേവനങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുത്തിയായിരുന്നു കരടുബിൽ. ഇത് ഏറെ ചർച്ചകൾക്കു വഴിവച്ചിരുന്നു. ഈ വ്യവസ്ഥയനുസരിച്ചാണെങ്കിൽ ഇത്തരം ഒടിടി സേവനങ്ങൾക്ക് ടെലികോം ലൈസൻസ് ആവശ്യമായി വരും. ഒപ്പം ടെലികോം കമ്പനികൾക്ക് ബാധകമായ മിക്ക ചട്ടങ്ങളും ഇത്തരം കമ്പനികൾക്കും ബാധകമാകും. എന്നാൽ മന്ത്രിസഭായോഗം അംഗീകരിച്ച ബില്ലിൽ കാര്യമായ ഇളവു നൽകിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ. 

ഇന്റർനെറ്റ് കോളിങ് സൗകര്യം വരുമാനം നഷ്ടപ്പെടുത്തുമെന്നതിനാൽ ‘ഒരേ സേവനത്തിന് ഒരേ ചാർജ്’ ഏർപ്പെടുത്തണമെന്നായിരുന്നു ടെലികോം കമ്പനികളുടെ ദീർഘകാല ആവശ്യം. ലൈസൻസ് ഫീസ്, മറ്റ് ചട്ടങ്ങൾ എന്നിവ ഇത്തരം കമ്പനികൾക്കും ബാധകമാക്കണമെന്നു കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. 1898 ലെ ഇന്ത്യൻ പോസ്റ്റ് ഓഫിസ് നിയമത്തിനു പകരമുള്ള പോസ്റ്റൽ സർവീസസ് ബില്ലും മന്ത്രിസഭായോഗം അംഗീകരിച്ചതായാണ് വിവരം. 

ഭാരത്‍നെറ്റ് പദ്ധതിക്ക് അനുമതി; ഇന്റർനെറ്റ് മുഴുവൻ ഗ്രാമങ്ങളിലും 

ന്യൂഡൽഹി ∙ രാജ്യത്ത് 6.4 ലക്ഷം ഗ്രാമങ്ങളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക‍്ഷൻ എത്തിക്കാനുള്ള 1.39 ലക്ഷം കോടി രൂപയുടെ ഭാരത്‍നെറ്റ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിൽ ഭാരത്‍നെറ്റ് വഴി 1.94 ലക്ഷം ഗ്രാമങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്നുണ്ട്. ബാക്കിയുള്ള ഗ്രാമങ്ങൾ രണ്ടര വർഷത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി. 

ബിഎസ്എൻഎലിനു കീഴിലുള്ള ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്‍വർക് ലിമിറ്റ‍ഡിന്റെ (ബിബിഎൻഎൽ) കീഴിലാണ് ഭാരത്‍നെറ്റ്. 

English Summary: Telecom Bill : OTT communication services do not require a license

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com