ADVERTISEMENT

തിരുവനന്തപുരം ∙ ‘മണി ചെയിൻ’ രീതിയിലുള്ള ഉൽപന്ന വിൽപനയും ശൃംഖലയിൽ കൂടുതൽ പേരെ ചേർത്താൽ മാത്രം പണവും കമ്മിഷനും നൽകുന്ന രീതിയും നടപ്പാക്കില്ലെന്ന് ഡയറക്ട് സെല്ലിങ് കമ്പനികൾ സത്യവാങ്മൂലം നൽകണമെന്ന് കരട് മാർഗരേഖയിൽ വ്യക്തമാക്കി. 

വിറ്റുവരവിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തിൽ കമ്മിഷനും ആനുകൂല്യങ്ങളും നൽകാമെന്നാണു സംസ്ഥാന ഉപഭോക്തൃ വകുപ്പ് തയാറാക്കിയ കരട് മാർഗരേഖയിൽ നിർദേശിക്കുന്നത്.  

കേന്ദ്ര സർക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ നിയമം, ഇ കൊമേഴ്സ് മേഖലയിലെ ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ തുടങ്ങിയവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും എന്നിവ പാലിക്കണമെന്ന വ്യവസ്ഥകളും സത്യവാങ്മൂലത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

ഡയറക്ട് സെല്ലിങ് / മൾട്ടിലവൽ മാർക്കറ്റിങ് മേഖലയിലെ തട്ടിപ്പ്, തൊഴിൽ  ചൂഷണം, നികുതി വെട്ടിപ്പ് തുടങ്ങിയവ തടയാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനുമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന നിരീക്ഷണ അതോറിറ്റിക്കാണു സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. ഡയറക്ട് സെല്ലിങ് കമ്പനികൾക്ക് സംസ്ഥാനത്ത് ഓഫിസും സജ്ജമാക്കണം. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത ശേഷം അന്തിമ മാർഗരേഖ സംസ്ഥാന സർക്കാർ ഓണത്തിനു ശേഷം പ്രസിദ്ധീകരിക്കും. 

നിലവിൽ സംസ്ഥാനത്ത് ഡയറക്ട് മാർക്കറ്റിങ് മേഖലയിൽ 3 ലക്ഷം പേരെങ്കിലും ജോലി ചെയ്യുന്നതായാണു സംസ്ഥാന സർക്കാരിനു ലഭിച്ചിട്ടുള്ള വിവരം. നിരീക്ഷണ അതോറിറ്റി നിലവിൽ വന്നാൽ യഥാർഥ കണക്കുകൾ ശേഖരിക്കും. നിലവിൽ ഇത്തരം കമ്പനികളുടെ ഭാഗമായി ജോലി ചെയ്യുന്നവർക്കായി മാത്രം ട്രേഡ് യൂണിയനുകൾ നിലവിൽ വന്നിട്ടുണ്ട്. ഇതിന്റെ പ്രതിനിധികളുമായും സർക്കാർ ചർച്ച നടത്തിയിരുന്നു.

English Summary : Companies must give an affidavit that direct selling is not a moneychain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com