യുപി: യാദവർക്കു പുറത്തേക്ക് പാർട്ടി വളർത്താൻ അഖിലേഷ്
Mail This Article
ന്യൂഡൽഹി ∙ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യാദവ വിഭാഗത്തിനു പുറമേയുള്ള ഒബിസി വോട്ടും പിടിച്ചെടുക്കാനുള്ള രാഷ്ട്രീയനീക്കങ്ങളുമായി സമാജ്‌വാദി പാർട്ടി രംഗത്തെത്തി. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സംസ്ഥാന നിർവാഹക സമിതി അഴിച്ചുപണിതു. യാദവ പാർട്ടി എന്ന പ്രതിഛായ മാറ്റുകയാണ് ലക്ഷ്യം.
പുതിയ സംസ്ഥാന ഭാരവാഹികളായ 70 പേരിൽ 5 പേർ മാത്രമാണ് യാദവ് വിഭാഗത്തിൽ നിന്നുള്ളത്. 30 പേർ യാദവ ഇതര ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. മുസ്ലിംകളിൽ നിന്ന് 12 പേരുണ്ട്.
ആദ്യമായാണ് പാർട്ടിയുടെ സംസ്ഥാന ഭാരവാഹി പട്ടികയിൽ യാദവ സാന്നിധ്യം ഇത്ര കുറയുന്നത്. മറ്റു പാർട്ടികളിലേക്ക് മുസ്‌ലിം വോട്ടർമാർ നീങ്ങുന്നതു തടയിടാനാണ് അവരുടെ എണ്ണം ഉയർത്തിയതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
യാദവർ ഒഴികെയുള്ള ഒബിസി വിഭാഗത്തിന്റെ പിന്തുണയുറപ്പാക്കിയാൽ ബിജെപിയുടെ തേരോട്ടം തടയാനാവുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. ജാതി സെൻസസ് അനിവാര്യമാണെന്ന് അഖിലേഷ് വാദിക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്.
അടുത്ത വർഷമാദ്യം അയോധ്യയിൽ രാമക്ഷേത്രം തുറക്കുമ്പോൾ ഹിന്ദുത്വ വികാരം ശക്തമായി ഉയരാൻ സാധ്യതയുണ്ടെന്നും ബിജെപിക്ക് അനുകൂലമായ ധ്രുവീകരണത്തിന് അതു വഴിയൊരുക്കുമെന്നും എസ്പിക്ക് ആശങ്കയുണ്ട്.
English Summary : Akhilesh Yadav to develop Samajwadi party