ADVERTISEMENT

ചന്ദ്രയാൻ 3 ൽ നിന്നുള്ള ഏതു സൂചനകളും ലോകത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കാരണം, ആദ്യമായാണു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശവാഹനം ഇറങ്ങുന്നത്. അജ്ഞാതമായ ഈ പ്രദേശത്തെക്കുറിച്ച് അറിയാൻ ശാസ്ത്രലോകം കാത്തിരിക്കുകയാണ്. ജലഗർത്തങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്ന പ്രദേശമാണിവിടം. നേരത്തേ ചന്ദ്രയാൻ 1 വഴി കിട്ടിയ പ്രാഥമിക വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ കൃത്യത ചന്ദ്രയാൻ 3 തരുമെന്നാണു പ്രതീക്ഷ. മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമായ മൂലകങ്ങളുടെ സാന്നിധ്യത്തെപ്പറ്റിയും അമൂല്യമായ വിവരങ്ങൾ കാത്തിരിക്കുകയാണ്.

ചന്ദ്രയാൻ 3 പദ്ധതിയിലൂടെ ലഭിക്കുന്ന ചിത്രങ്ങളും കണ്ടെത്തലുകളും ‘നാസ’ പോലുള്ള മുൻനിര ബഹിരാകാശ ഏജൻസികൾ പോലും ഉപയോഗപ്പെടുത്താൻ കാത്തിരിക്കുകയാണ്. ചന്ദ്രന്റെ നിഗൂഢതകൾ അനാവരണം ചെയ്യാൻ ശ്രമിക്കുക വഴി ഭൂമിയെക്കുറിച്ച് കൂടുതൽ പഠിക്കുകകൂടിയാണ്. 

ചന്ദ്രയാൻ 3 വഴി ഇന്ത്യ കൂടുതൽ ബഹിരാകാശ ദൗത്യത്തിനു കരുത്താർജിച്ചിരിക്കയാണ്. ഒന്നിൽനിന്നു മറ്റൊന്നിലേക്ക് അതു വളർന്നുകൊണ്ടിരിക്കും. ബഹിരാകാശത്തേക്ക് മനുഷ്യനിർമിത വസ്തു എത്തിക്കാനുള്ള നമ്മുടെ കഴിവ് ഇപ്പോൾ സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. 

ഭാവിയിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ബഹിരാകാശ സാങ്കേതികവിദ്യയും ബഹിരാകാശ സമ്പദ്‌വ്യവസ്ഥയും പ്രധാന പങ്കു വഹിക്കും.

ഇന്ത്യ ഇപ്പോൾതന്നെ മറ്റു രാജ്യങ്ങൾക്കു പ്രിയപ്പെട്ട വിക്ഷേപണത്തറയാണ്. യൂറോപ്യൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിൽ നിന്ന് 20 കോടി യൂറോയിലധികവും യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ നിന്ന് 15 കോടി ഡോളറിലധികവും നാം സമ്പാദിച്ചു. നമ്മുടെ സ്റ്റാർട്ടപ്പുകൾ ഇപ്പോൾ പരിണാമദശയിലാണ്. പലതും മറ്റു രാജ്യങ്ങളുടേതിനേക്കാൾ മുന്നിലെത്തി. ഭാവിയിൽ ടെലിമെഡിസിൻ, കൃഷിയിടങ്ങളുടെ അടയാളപ്പെടുത്തൽ തുടങ്ങിയവയ്ക്ക് ചെലവു കുറഞ്ഞ മാർഗങ്ങൾ ഉണ്ടാകും.

ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തുപോയത് രാകേഷ് ശർമയായിരുന്നു. അത് ഒരുപാടു വർഷങ്ങൾക്കു മുൻപാണ്. തികച്ചും സ്വദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യക്കാരനെ അയയ്ക്കുക എന്നതു പ്രധാനമാണ്. ആളെ അയയ്ക്കുന്നതിലല്ല, സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതിലാണു കാര്യം.

ഈ വർഷംതന്നെ നമ്മൾ ആളില്ലാത്ത ബഹിരാകാശവാഹനം സുരക്ഷിതമായി കടലിൽ തിരിച്ചിറക്കും. അതു വിജയിച്ചാൽ അടുത്ത വർഷം  ‘വ്യോമിത്ര’ എന്ന പെൺ റോബട്ടിനെ അയയ്ക്കും. മനുഷ്യനെപ്പോലെതന്നെ പെരുമാറുന്നതാകും ഈ റോബട്. ഈ ദൗത്യവും വിജയിച്ചാൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിലേക്കു കടക്കും.

2024 അവസാനത്തോടെ ഇവ നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത 5 വർഷത്തിനുള്ളിൽ 50,000 കോടി രൂപ നീക്കിവയ്ക്കുന്ന അനുസന്ധൻ നാഷനൽ റിസർച് ഫൗണ്ടേഷൻ അടുത്തിടെ പാർലമെന്റ് പാസാക്കി. ഇതിൽ 36,000 കോടി രൂപ സ്വകാര്യ സ്രോതസ്സുകളിൽ നിന്നാണു സമാഹരിക്കാൻ പോകുന്നത്. അങ്ങനെ ഈ മേഖലയിൽ സ്വകാര്യപങ്കാളിത്തവും ഉണ്ടാകും. യുവാക്കൾക്ക് ബഹിരാകാശരംഗത്തും സമാനമായ മറ്റു മേഖലകളിലുമുള്ള അഭിരുചി കണ്ടെത്താൻ അവസരം നൽകുന്ന രീതിയിലാണു പുതിയ ദേശീയ വിദ്യാഭ്യാസ നയവും ആസൂത്രണം ചെയ്തിരിക്കുന്നത്. തയാറാക്കിയത്: നമ്രത ബിജി അഹുജ

Content Highlight : Chandrayaan 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com