ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ മന്ത്രിസഭ വികസിപ്പിച്ചു. മുൻമന്ത്രിയും ബ്രാഹ്മണ നേതാവുമായ രാജേന്ദ്ര ശുക്ല, കർഷകനേതാവും മുൻമന്ത്രിയുമായ ഒബിസി വിഭാഗത്തിലെ ഗൗരി ശങ്കർ ബിസേൻ, ഉമാഭാരതിയുടെ മരുമകനായ രാഹുൽ സിങ് ലോധി എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 

തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ഭരണകക്ഷിയായ ബിജെപിയിലെ അസ്വാരസ്യങ്ങൾക്കു തടയിടാനാണു മന്ത്രിസഭാ വികസനം. വിന്ധ്യാചൽ–ബുന്ദേൽഖണ്ഡ്–മഹാകൗശൽ മേഖലകളിലെ അതൃപ്തി ഇല്ലാതാക്കുകയാണു ലക്ഷ്യം. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയിലെത്തിയവർക്കു മന്ത്രിസ്ഥാനങ്ങൾ നൽകിയപ്പോൾ ജാതി, മേഖലാപ്രാതിനിധ്യങ്ങൾ അസന്തുലിതമായിരുന്നു. ഇതു പാർട്ടിക്കുള്ളിൽ അസംതൃപ്തിക്കും കാരണമായി. 

തിരഞ്ഞെടുപ്പു പ്രഖ്യാപനം ഒക്ടോബറിലുണ്ടാകുമെന്നാണു സൂചന. കഴിഞ്ഞ തവണ തോറ്റ 39 സീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തവണ സീറ്റു നിഷേധിക്കപ്പെടാൻ സാധ്യതയുള്ള ചില എംഎൽഎമാർ പ്രതിഷേധത്തിലാണ്. അതിനിടെ, സിന്ധ്യവിഭാഗത്തിൽ നിന്നുള്ള ചില നേതാക്കൾ കോൺഗ്രസിലേക്കു മടങ്ങുകയും ചെയ്തു. 

ബ്രാഹ്മണ നേതാവ് നീരജ് ശർമ ബിജെപി വിട്ട് കോൺഗ്രസിൽ

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ ബ്രാഹ്മണ നേതാവ് നീരജ് ശർമ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. സാഗർ ജില്ലയിലെ സുർഖിയിൽനിന്ന് 1000 വാഹനങ്ങളുടെ അകമ്പടിയോടെ അനുയായികളുമായി ഭോപാലിലെ പിസിസി ആസ്ഥാനത്തെത്തിയ നീരജിനെ പാർട്ടി നേതാവ് കമൽനാഥ് സ്വീകരിച്ചു. 2020 ൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഗോവിന്ദ് സിങ് രജ്പുത് എംഎൽഎക്കെതിരെ സുർഖിയിൽ നീരജ് കോൺഗ്രസ് സ്ഥാനാർഥിയാകും. 

English Summary : Madhya Pradesh: Chief Minister Shivraj Singh Chouhan expanded his cabinet with 3 more ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com