ADVERTISEMENT

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയെ ഇന്ത്യ ജനകീയമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കോവിഡ്, യുക്രെയ്ൻ യുദ്ധം എന്നിവ തകർത്ത സാഹചര്യങ്ങളെ ആത്മവിശ്വാസത്തിന്റേതാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. മൊറോക്കോയിലെ ഭൂകമ്പത്തിൽ ദുഃഖം രേഖപ്പെടുത്തിയാണ് ഉച്ചകോടി തുടങ്ങിയത്. മൊറോക്കോയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകുമെന്നും മോദി പറഞ്ഞു.

ജി20യുടെ ‘ഒരു കുടുംബം’ എന്ന സെഷനിൽ സാങ്കേതികവിദ്യ എങ്ങനെയാണ് ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കിയതെന്നു മോദി വിവരിച്ചു. 

സ്റ്റാറായി ചെറുധാന്യം

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കളുടെ ഭാര്യമാർക്ക് ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെറുധാന്യങ്ങളുടെ കൃഷിയെക്കുറിച്ചുള്ള അറിവു പകർന്നു വിഭവങ്ങൾ വിളമ്പി. ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്ന 11 സംസ്ഥാനങ്ങളിൽനിന്നുള്ള വനിതാ കർഷകർ വിശിഷ്ടാതിഥികളുമായി അനുഭവം പങ്കുവച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പത്നി ക്യോകോ ജയശങ്കർ അതിഥികളെ സ്വീകരിച്ചു. ആധുനിക കൃഷിരീതികളും ചെറുധാന്യക്കൃഷിയുടെ വിവിധ വശങ്ങളും പരിചയപ്പെടുത്തി. സെലിബ്രിറ്റി ഷെഫുമാർ ചെറുധാന്യ വിഭവങ്ങളുടെ തത്സമയ പാചകം നടത്തി. 

തീൻമേശയിൽ വെജ് മാത്രം

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിൽ വിളമ്പുന്നത് വെജിറ്റേറിയൻ ഭക്ഷണം. രാഷ്ട്രപതി നൽകിയ അത്താഴവിരുന്നിലും സസ്യഭക്ഷണമായിരുന്നു. ചെറുധാന്യങ്ങൾക്കു (മില്ലറ്റ്) പ്രാധാന്യം നൽകുന്ന മെനുവാണു ലോകനേതാക്കൾക്കായി തയാറാക്കിയത്.

കേരള മട്ടയരി, ചെറുധാന്യങ്ങൾ, ചക്ക അടക്കം ഉൾപ്പെടുത്തിയ ‘വനവർണം’ എന്ന വിഭവമാണ് മെയിൻ കോഴ്സ്. സ്റ്റാർട്ടറായി ചെറുധാന്യങ്ങളിൽ യോഗർട്ട്, സ്പൈസ്ഡ് ചട്നി എന്നിവയുടെ ടോപ്പിങ് ഉള്ള വിഭവമാണ്. മുംബൈ പാവ്, ഏലയ്ക്കയുടെ ചേരുവയുള്ള ‘ബക്കർഖാനി’ എന്നിവയുമുണ്ട്. പ്രത്യേക തരത്തിലുള്ള മില്ലറ്റ് പുഡിങ് ആണ് ഡെസേർട്ട്. കശ്മീരി കാവ, ഫിൽറ്റർ കോഫി, ഡാർജിലിങ് ചായ എന്നിവയുമുണ്ട്. മെനുവിലും ‘ഭാരത്’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണത്തിന്

ജി20 ഉപഗ്രഹം

ന്യൂഡൽഹി ∙ പരിസ്ഥിതി – കാലാവസ്ഥാ നിരീക്ഷണത്തിനായി ജി20 ഉപഗ്രഹം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചു. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ ജി20 നേതാക്കൾ ഇന്ത്യയെ അഭിനന്ദിച്ചു.

ബ്രിട്ടനും ജപ്പാനുമായി ചർച്ചകൾ

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇരു രാജ്യങ്ങളുമായും വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.

തരംഗമായി ടെക്ജൻഷ്യ; താരമായി ജോയ്

ന്യൂഡൽഹി ∙ ഒരാൾ ഹിന്ദിയിൽ സംസാരിക്കുമ്പോൾ മലയാളിക്ക് തത്സമയം മലയാളത്തിലും കർണാടകയിൽനിന്നുള്ളയാൾക്ക് കന്നഡയിലും കേൾക്കാൻ കഴിഞ്ഞാലോ? ജി20 വേദിയിൽ ശ്രദ്ധേയമായ ഈ സാങ്കേതികവിദ്യയ്ക്കു പിന്നിൽ ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റ്യനാണ്.

ജോയിയുടെ ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് തയാറാക്കിയ ‘ഭാരത് വിസി ഭാഷിണി ട്രാൻസ്‍ലേഷൻ’ സേവനമാണ് ഐടി മന്ത്രാലയം ജി20 വേദിയിൽ പ്രദർശിപ്പിച്ചത്. ജി20 രാജ്യങ്ങളിലെ ഭാഷകൾ പരസ്പരം തത്സമയം പരിഭാഷപ്പെടുത്താൻ കൂടി കഴിയുന്ന പതിപ്പാണിത്.

കേന്ദ്രസർക്കാരിന്റെ കീഴിലെ എഐ അധിഷ്ഠിത ഭാഷാ സാങ്കേതികവിദ്യയായ ഭാഷിണി ഉപയോഗിച്ചാണു സംവിധാനം വികസിപ്പിച്ചത്. തദ്ദേശ വിഡിയോ കോൺഫറൻസിങ് സംവിധാനമായ ‘ഭാരത്‍വിസി’ വികസിപ്പിച്ചതും ടെക‍്ജൻഷ്യയാണ്.

English Summary : This is popular G20 says Prime minister Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com