ന്യൂഡൽഹി∙ പാർലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുർഥി ദിനമായ നാളെമുതൽ പുതിയ മന്ദിരത്തിലും സമ്മേളനം നടക്കും. ഈ സമ്മേളനത്തിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെട്ടു. ബിജെപിയോടൊപ്പം നിൽക്കുന്ന ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും പിന്തുണച്ചു.

ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സംവരണമുറപ്പാക്കുന്ന ബിൽ രാജ്യസഭ നേരത്തേ പാസാക്കിയതാണ്. എന്നാ‍ൽ വനിതാസംവരണത്തിൽ പട്ടികവിഭാഗസംവരണവും വേണമെന്ന ആവശ്യം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു.

നാളെ പഴയ മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനമുണ്ടാകും. തുടർന്നു പഴയ മന്ദിരത്തിന്റെ മുറ്റത്ത് ഇരുസഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ്ഫോട്ടോയെടുപ്പ്. 20 മുതൽ 22 വരെ പുതിയ മന്ദിരത്തിൽ സമ്മേളനം; അവിടെയും സഭാംഗങ്ങളുടെ ഫോട്ടോയെടുപ്പുണ്ടാകും.

ഇന്ന് പഴയ മന്ദിരത്തിൽ പാർലമെന്റിന്റെ 75 വർഷം സംബന്ധിച്ച പ്രത്യേകസമ്മേളനം നടക്കും. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി മുതലുള്ള ചരിത്രമാണു വിഷയം. രാവിലെ 10.15നു പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോടു സംസാരിക്കും.

തിരഞ്ഞെടുപ്പുകമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം 8 ബില്ലുകൾ അവതരിപ്പിക്കുമെന്നാണു കേന്ദ്രസർക്കാർ അറിയിപ്പ്. അദാനി വിഷയം, ചൈനയുടെ കയ്യേറ്റം, മണിപ്പുർ വിഷയം എന്നിവയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

സ്ഥിരം സമിതികൾ പുനഃസംഘടിപ്പിച്ചു

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിന്റെ പ്രതിരോധ സ്ഥിരം സമിതിയിൽ തുടരും. ഇതുൾപ്പെടെ സ്ഥിരം സമിതികൾ പുനഃസംഘടിപ്പിച്ചു. വാണിജ്യസമിതി (അഭിഷേക് സിങ്‌വി), കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ( ശശി തരൂർ), ശാസ്ത്രസാങ്കേതികം (ജയ്റാം രമേഷ്) എന്നീ സമിതി അധ്യക്ഷ പദം കോൺഗ്രസിനുതന്നെ. ഡിഎംകെ അംഗം കനിമൊഴി ഗ്രാമവികസനസമിതി അധ്യക്ഷയാകും. മറ്റു സമിതി അധ്യക്ഷന്മാർക്കു മാറ്റമില്ല. ബിജെപി ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനകാര്യം, ആരോഗ്യം എന്നീ പ്രധാന സ്ഥിരംസമിതികളുടെ അധ്യക്ഷപദത്തിലുണ്ട്.

 

കടലവകാശ നിയമം കൊണ്ടുവരണം: ജോസ് കെ. മാണി

ന്യൂഡൽഹി∙ വനാവകാശ നിയമത്തിന്റെ മാതൃകയിൽ മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി കടലവകാശ നിയമമുണ്ടാക്കണമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. രാജ്യത്ത് 28 ലക്ഷത്തോളം മത്സ്യത്തൊഴിലാളികൾക്ക് ഇതു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി റബർ കർഷകർ വലിയ ദുരിതത്തിലാണ്. അടിസ്ഥാന കാരണം കേന്ദ്രസർക്കാർ നയമാണ്. അടിയന്തര നടപടിയും ചർച്ചയും വേണം.

മണിപ്പുർ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടി വേണം. തോമസ് ചാഴികാടൻ, ഇ.ടി.മുഹമ്മദ് ബഷീർ, വി. ശിവദാസൻ, ബിനോയ് വിശ്വം, പി.വി.അബ്ദുൽ വഹാബ് തുടങ്ങിയവരും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.

ചോദ്യോത്തരവേളയും ശൂന്യവേളയും ഇല്ല

ന്യൂഡൽഹി∙ പാർലമെന്റിന്റെ പ്രത്യേക സമ്മേളനമായതിനാൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഇത്തവണയുണ്ടാകില്ല. എന്നാൽ സർക്കാർ പറഞ്ഞ ബില്ലുകൾ പാസാക്കാൻ പ്രത്യേക സമ്മേളനത്തിന്റെ ആവശ്യമെന്താണെന്നു കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി സർവകക്ഷി യോഗത്തിൽ ചോദിച്ചു.

രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ നടപടി നേരിട്ട രാഘവ് ഛദ്ദ, സഞ്ജയ് സിങ് എന്നീ ആം ആദ്മി പാർട്ടി അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യമുയർന്നു. ലോക്സഭയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട അധീർ രഞ്ജൻ ചൗധരിക്കെതിരെയുളള നടപടി പിൻവലിക്കാൻ അവകാശ ലംഘന സമിതി നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

English Summary: Parliament session begins