ADVERTISEMENT

ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം ചരിത്രപരമായ തീരുമാനങ്ങൾക്കു സാക്ഷ്യം വഹിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തോടെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനു തുടക്കമായി. പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളന ദിനവുമായിരുന്നു ഇന്നലെ. ഭാരതത്തിന്റെ ആത്മാവിന്റെ ശബ്ദം ഇവിടെ മുഴങ്ങുമെന്നും 50 വർഷം കഴിഞ്ഞ് ഇവിടെ വരുന്നവർക്കും അത് അനുഭവപ്പെടുമെന്നും മോദി പറഞ്ഞു. 

ഇന്നുമുതൽ പുതിയ മന്ദിരത്തിലാവും ചർച്ച. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചു മോദി തുടക്കമിട്ട ചർച്ചയിൽ അവസാനം സംസാരിച്ചത് തമിഴ്നാട്ടിലെ ചിദംബരത്തു നിന്നുള്ള വിസികെ പാർട്ടി അംഗം തോൽ തിരുമാവളവനാണ്. പഴയ സഭയിലെ അവസാന പ്രസംഗം ഇനി അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടും. 

പുതിയ മന്ദിരം പോലെ പഴയ മന്ദിരവും പുതിയ തലമുറയ്ക്കു പ്രേരണയാകുമെന്നു ചർച്ചയ്ക്കു തുടക്കമിട്ട പ്രധാനമന്ത്രി പറഞ്ഞു. ചരിത്ര മന്ദിരത്തിൽ നിന്നു വിടവാങ്ങുകയാണ്. ബ്രിട്ടിഷുകാരുണ്ടാക്കിയതാണെങ്കിലും വിയർപ്പും അധ്വാനവും ഇന്ത്യക്കാരുടേതായിരുന്നു. നെഹ്റു മുതൽ തന്റെ കാലം വരെയുള്ള പ്രധാനമന്ത്രിമാരുടെ കീഴിൽ വന്ന പ്രധാന നിയമനിർമാണങ്ങളെക്കുറിച്ചു മോദി പരാമർശിച്ചു. പ്രസംഗത്തിനിടെ മോദി പലപ്പോഴും വികാരാധീനനായി. 

സഭാ നടപടികൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർ, സഭയിലെ ജീവനക്കാർ, സുരക്ഷാ ജീവനക്കാർ എന്നിവരും ജനാധിപത്യത്തിന്റെ ഗരിമ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചെന്നു മോദി പറഞ്ഞു. നെഹ്റുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം നമ്മെ എല്ലാവരെയും ഇന്നും ഉത്തേജിപ്പിക്കുന്നു. അംബേദ്കർ, സർദാർ വല്ലഭ്ഭായ് പട്ടേൽ, ശ്യാമ പ്രസാദ് മുഖർജി എന്നിവർ രാജ്യത്തിന്റെ വികസനത്തിനായി നയങ്ങൾ രൂപീകരിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. ഇന്ദിരാഗാന്ധി ബംഗ്ലദേശ് രൂപീകരിച്ചതും വാജ്പേയി ആണവപരീക്ഷണത്തിനു തീരുമാനിച്ചതുമൊക്കെ ഈ സഭയെ സാക്ഷിയാക്കിയാണ്. തന്റെ ഭരണകാലത്തും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതടക്കം ഒട്ടേറെ മികച്ച തീരുമാനങ്ങളുണ്ടായെന്നും മോദി പറഞ്ഞു. 

നെഹ്റു പ്രതിപക്ഷ ശബ്ദം ബഹുമാനിച്ചു

ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റു പ്രതിപക്ഷത്തെ അടിച്ചമർത്തുന്ന സമീപനം സ്വീകരിക്കാതെ അവരുടെ ശബ്ദങ്ങൾക്കും വില കൊടുത്തെന്നു പിന്നീടു പ്രസംഗിച്ച കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഒരാളും പാർലമെന്റിന് അതീതനല്ലെന്നു നെഹ്റു സ്വന്തം ജീവിതം കൊണ്ടു തെളിയിച്ചു. ഇന്ദിരാഗാന്ധി 1974ൽ പൊഖ്‌റാനിൽ ആണവ പരീക്ഷണം നടത്തിയതും രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് നിയമം കൊണ്ടുവന്നതുമൊക്കെ അദ്ദേഹം വിശദീകരിച്ചു. സോണിയ ഗാന്ധിയാണ് വിവരാവകാശ നിയമവും തൊഴിലുറപ്പു പദ്ധതിയും കൊണ്ടുവന്നതെന്നും അധീർ പറഞ്ഞു. ആദ്യദിനം തന്നെ ആരോപണ പ്രത്യാരോപണങ്ങളുമുണ്ടായി. 75 വർഷം നിയമ നിർമാണത്തിനു സാക്ഷ്യം വഹിച്ച പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനത്തിന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ വൈകിട്ട് 6.04ന് സമാപനമായി. 

ഇന്ന് 

∙ രാവിലെ 9.30ന് ഇരു സഭകളിലെയും അംഗങ്ങൾ പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിനു മുൻപിലെ അങ്കണത്തിൽ ഫോട്ടോ എടുക്കും 

∙ തുടർന്ന് സെൻട്രൽ ഹാളിൽ അവസാനത്തെ സംയുക്ത സമ്മേളനം. പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്നിവർ പ്രസംഗിക്കും. 

∙ ഉച്ചയ്ക്ക് 1.15ന് പുതിയ മന്ദിരത്തിൽ സമ്മേളനം ആരംഭിക്കും. 

∙ പുതിയ മന്ദിരത്തിലേക്കെത്തുന്ന എംപിമാർക്ക് ഭരണഘടനയുടെ പകർപ്പ്, പുതിയ മന്ദിരത്തിന്റെ സ്മരണികയായി നാണയം, സ്റ്റാംപുകൾ, പുതിയ മന്ദിരത്തിന്റെ വിവരങ്ങളടങ്ങിയ ലഘുലേഖ ഇവ നൽകും 

English Summary : New building will witness historic decisions says Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com