ADVERTISEMENT

ന്യൂഡൽഹി ∙ ജി20 ഉച്ചകോടി പോലെ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ പ്രചാരണായുധങ്ങളിലൊന്നാകും വനിതാ സംവരണ ബിൽ. യുപിഎ സർക്കാരിന്റെ കാലത്ത് വനിതാ സംവരണ ബിൽ വന്നപ്പോൾ ബിജെപിയുടെ ഐടി സെൽ അതിനെതിരെ പ്രചാരണം നടത്തിയിരുന്നെങ്കിലും അതൊക്കെ മറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇഛാശക്തിയുടെ പ്രതീകമായാണ് ബില്ലിനെ പാർട്ടി പ്രചരിപ്പിക്കുക. 

ബിൽ കൊണ്ടുവരാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചതു തന്നെ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് ഇതു പാസാക്കിയെടുക്കാനായിരുന്നു. മണ്ഡലപുനർനിർണയവും സെൻസസും കഴിഞ്ഞ ശേഷമേ ബിൽ നടപ്പാവുകയുള്ളൂവെങ്കിലും സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ ഇതുവഴി കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 

2019 ൽ സ്ത്രീ വോട്ടർമാരുടെ പിന്തുണയാണ് രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലെത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പലവട്ടം വ്യക്തമാക്കിയിരുന്നു. 

ജി20 സമ്മേളനത്തിൽ വനിതാനേതൃത്വത്തിലുള്ള വികസനം എന്ന കാഴ്ചപ്പാട് മോദി അവതരിപ്പിച്ചതും ആഭ്യന്തരമായി വലിയ ലക്ഷ്യങ്ങൾ മുൻപിൽ കണ്ടാണ്. പ്രധാനമന്ത്രിയെ സ്ത്രീശാക്തീകരണ നീക്കത്തിന്റെ വക്താവെന്ന മട്ടിലാണ് ബിജെപി അവതരിപ്പിക്കാനൊരുങ്ങുന്നത്. 

സ്വച്ഛ ഭാരത് അഭിയാനു കീഴിൽ ശൗചാലയങ്ങൾ നിർമിക്കുന്നതും ഉജ്വല പദ്ധതി വഴി സൗജന്യ ഗ്യാസ് കണക്‌ഷൻ നൽകുന്നതും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. സ്ത്രീകൾ കൂട്ടത്തോടെ ബിജെപിക്കു വോട്ടു നൽകി. പല സംസ്ഥാനങ്ങളിലും ബിജെപി സീറ്റുകൾ തൂത്തുവാരി.

2019 ലെ കാറ്റല്ല ഇപ്പോഴെന്ന് ബിജെപിക്ക് അറിയാം. പ്രതിപക്ഷത്തെ ഇന്ത്യ മുന്നണി തിരഞ്ഞെടുപ്പിനു മുൻപ് സീറ്റു ധാരണയുണ്ടാക്കുകയാണെങ്കിൽ ഭഗീരഥപ്രയത്നം വേണ്ടിവരുമെന്നും പാർട്ടി തിരിച്ചറിയുന്നുണ്ട്. വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ ചർച്ചാവിഷയങ്ങളായേക്കാവുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരെ കൂടെ നിർത്താൻ സ്ത്രീ സംവരണ ബില്ലിനു കഴിയുമെന്നാണ് കണക്കുകൂട്ടൽ. പ്രതിപക്ഷ മുന്നണി സംസ്ഥാന തിരഞ്ഞെടുപ്പുകളിലേതു പോലെ സൗജന്യങ്ങൾ നൽകി ജനങ്ങളെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ നടത്താനിടയുണ്ട്. 

ഇത്രയും കാലം അവഗണിച്ച ഉത്തരേന്ത്യയിലെ ഒബിസി വിഭാഗങ്ങൾക്കു വേണ്ടി കോൺഗ്രസ് ശബ്ദിക്കാൻ തുടങ്ങിയതും ബിജെപിയുടെ വോട്ടുബാങ്കുകളിലേക്കു കടന്നു കയറാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഏതെങ്കിലും തരത്തിൽ ആ വഴിക്ക് വോട്ടുകൾ ചോരാനിടയായാൽ അതു നികത്താനും സ്ത്രീ വോട്ടർമാരുടെ പിന്തുണ സഹായിക്കുമെന്ന് പാർട്ടി കരുതുന്നു.

English Summary: BJP to use Women's Reservation Bill as Loksabha Election campaign weapon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com