ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപ്രദേശ് നിയമസഭയിലേക്കു മത്സരിക്കാൻ ഒരു ശതമാനംപോലും താൽപര്യമില്ലെന്നു സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌ വർഗിയ പറഞ്ഞു. സീനിയർ നേതാവായ താനെങ്ങനെ കൈകൂപ്പി വോട്ടു ചോദിക്കുമെന്ന് ഭോപാലിലെ പാർട്ടി യോഗത്തിൽ അദ്ദേഹം ചോദിച്ചു. എന്നാൽ ഇതു വാർത്തയായതോടെ കൈലാഷ് ചുവടുമാറ്റി. പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനാണെന്നും ഏതു ചുമതലയും ഏറ്റെടുക്കാൻ സന്നദ്ധനാണെന്നും പറഞ്ഞു. 

നിലവിൽ കോൺഗ്രസിന്റെ കൈവശമുള്ള ഇൻഡോ‍ർ–1 മണ്ഡലത്തിലാണ് കൈലാഷിനെ സ്ഥാനാർഥിയായി പാർട്ടി പ്രഖ്യാപിച്ചത്. കൈലാഷിന്റെ മകൻ ആകാശ് വിജയ്‌വർഗിയ നിലവിൽ ഇൻഡോർ–3ൽ എംഎൽഎ ആണ്. കോർപറേഷൻ ജീവനക്കാരനെ മർദിച്ചതു വഴി വിവാദത്തിലാവുകയും പ്രധാനമന്ത്രിയുടെ വിമർശനം വരെ കേൾക്കേണ്ടിവരികയും ചെയ്ത ആകാശിന് ഇത്തവണ സീറ്റു ലഭിച്ചേക്കില്ല. ബംഗാളിൽ പാർട്ടിയുടെ ചുമതലയുണ്ടായിരുന്ന കൈലാഷ് അവിടത്തെ പരാജയത്തിനുശേഷം കൂടുതൽ സമയവും മധ്യപ്രദേശിലായിരുന്നു. 

കൈലാഷ് അടക്കം 8 ദേശീയ നേതാക്കളെയാണ് ഇതുവരെ ബിജെപി നിയമസഭാ സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. ഇവർക്കാർക്കും മത്സരിക്കാൻ വലിയ താൽപര്യമില്ല എന്നാണു സൂചനകൾ. നിലവിലെ നേതാക്കളോടുള്ള അതൃപ്തി മറികടക്കാനാണ് ഇവരെ കളത്തിലിറക്കുന്നത്. 

ബിജെപിക്ക് വലിയ സാധ്യതയില്ലെന്ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച ആഭ്യന്തര റിപ്പോർട്ടുകളിൽ സൂചനകളുള്ളതിനാലാണ് എംപിമാരെയും കേന്ദ്രമന്ത്രിമാരെയും മത്സരിപ്പിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങളിലെ സംസാരം. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര ഷെഖാവത്ത്, അർജുൻ റാം മേഘ്‌വാൾ എന്നിവരെ ഇതേ രീതിയിൽ രാജസ്ഥാനിലും മത്സരിപ്പിച്ചേക്കും. തെലങ്കാനയിൽ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ ജി. കിഷൻ റെഡ്ഡിയടക്കം പാർട്ടി എംപിമാരെ കളത്തിലിറക്കും. 

English Summary: ‘I am senior leader, will i ask for votes with folded hands’ asks bjp leader Kailash Vijayvargiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com