രാജ്യത്ത് 6 വർഷത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്: 3.2%
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 3.2% ആയതായി പീരിയോഡിക് ലേബർ സർവേ റിപ്പോർട്ട്. 2022 ജൂലൈ മുതൽ ഈ വർഷം ജൂൺ വരെയുള്ള സമയത്തെ കണക്കാണിത്. 2021–22 കാലത്തെ 4.1 ശതമാനത്തിൽ നിന്നു കുറഞ്ഞതായാണ് കണക്കുകൾ. 15 വയസ്സിനു മുകളിൽ തൊഴിൽ ചെയ്യാൻ പ്രാപ്തിയുള്ളവരുടെ തൊഴിലവസരങ്ങളാണു കണക്കാക്കുന്നത്.
2019 ൽ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തുന്ന സമയത്തു പുറത്തായ 2017–18ലെ പീരിയോഡിക് സർവേ റിപ്പോർട്ട് പ്രകാരം 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2018–’19ൽ ഇത് 5.8 ശതമാനമായും 2019–20ൽ 4.8 ശതമാനമായും കുറഞ്ഞതായാണു കണക്കുകൾ.
ഗ്രാമപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 2017–18ലെ 5.3 ശതമാനത്തിൽനിന്ന് 2.4% ആയും നഗരപ്രദേശങ്ങളിൽ 2017–18ൽ 7.7 ശതമാനമായിരുന്നത് 5.4% ആയും കുറഞ്ഞു. പുരുഷന്മാരിലെ തൊഴിലില്ലായ്മ 2017–18ലെ 6.1 ശതമാനത്തിൽനിന്ന് 3.3 ശതമാനമായും സ്ത്രീകളിലേത് 5.6 ശതമാനത്തിൽനിന്ന് 2.9 ശതമാനമായും കുറഞ്ഞു.
തൊഴിൽ പങ്കാളിത്ത നിരക്ക് 57.9% ആയി ഉയർന്നു. 2017–18ൽ ഇത് 49.8% ആയിരുന്നു. ജനസംഖ്യയിൽ തൊഴിലെടുക്കുന്നവരുടെ അനുപാതം 56% ആയി ഉയർന്നു. 2019ൽ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ തൊഴിലില്ലായ്മ കൂടിയതു സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടില്ലെന്ന് അക്കാലത്ത് ആരോപണമുയർന്നിരുന്നു.