രാഷ്ട്രപതി സ്ഥാനം വാജ്പേയി നിരസിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ
Mail This Article
ന്യൂഡൽഹി ∙ 2002 ൽ രാഷ്ട്രപതിയാവാനുള്ള അഭ്യർഥന മുൻപ്രധാനമന്ത്രി എ.ബി. വാജ്പേയി തള്ളിക്കളഞ്ഞിരുന്നെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ഡന്റെ പുതിയ പുസ്തകം. പ്രധാനമന്ത്രി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതു പാർലമെന്ററി ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്നും അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാവുമെന്നും വാജ്പേയി പറഞ്ഞതായി ‘റിവേഴ്സ് സ്വിങ്, കൊളോണിയലിസം ടു കോ ഓപ്പറേഷൻ’ എന്ന പുസ്തകത്തിൽ പറഞ്ഞു.
എ.പി.ജെ.അബ്ദുൽ കലാമിനെ രാഷ്ട്രപതി സ്ഥാനത്തേക്കു നിർദേശിച്ചതു വാജ്പേയിയായിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് ‘ഡോ.കലാമാണ് എന്റെ മുൻഗണന’ എന്നു പറഞ്ഞതോടെ എല്ലാ പാർട്ടികളും ആ തീരുമാനത്തെ അംഗീകരിച്ചു. വാജ്പേയി തന്നെ രാഷ്ട്രപതിയാകണമെന്ന് അദ്ദേഹത്തോട് അടുത്തവർ നിർദേശിച്ചിരുന്നു. വലിയ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് പാർലമെന്ററി ജനാധിപത്യത്തെ തുരങ്കം വയ്ക്കുമെന്നും ഭാവി നേതാക്കൾക്ക് അത് അപകടകരമായ കീഴ്‌വഴക്കമാവുമെന്നും വാജ്പേയി താക്കീതു നൽകിയെന്നും പുസ്തകത്തിൽ പറയുന്നു.
സോണിയ ഗാന്ധി, പ്രണബ് മുഖർജി, ഡോ. മൻമോഹൻ സിങ് എന്നിവർ വാജ്പേയിയെ കാണാനെത്തിയപ്പോൾ അപ്രതീക്ഷിതമായാണു ഡോ. കലാമിന്റെ പേര് അദ്ദേഹം മുന്നോട്ടു വച്ചതെന്നും ടണ്ഡന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.