ADVERTISEMENT

കൊൽക്കത്ത ∙ ലോക പൈതൃകപട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയ ശാന്തിനികേതനിൽ സ്ഥാപിച്ച മാർബിൾ ഫലകത്തിൽ മഹാകവി രബീന്ദ്രനാഥ ടഗോറിന്റെ പേര് ഒഴിവാക്കിയ സംഭവത്തിൽ വിവാദം മുറുകുന്നു. വിശ്വഭാരതി സർവകലാശാല സ്ഥാപകനായ ടഗോറിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തിയുടെയും പേരാണ് ഉൾപ്പെടുത്തിയത്. പ്രതിഷേധം ശക്തമായതോടെ ക്യാംപസിൽ സ്ഥാപിച്ച 2 മാർബിൾ ഫലകത്തിനും കാവൽ ഏർപ്പെടുത്തി. 

നൊബേൽ പുരസ്കാര ജേതാവായ ടഗോറിന്റെ ബഹുമാനാർഥമാണു ശാന്തിനികേതന് സെപ്റ്റംബർ 17ന് യുനെസ്കോ അംഗീകാരം ലഭിച്ചത്. ഈ ബഹുമതി വിളംബരം ചെയ്യുന്ന ഫലകങ്ങളിൽ നിന്നാണു ടഗോർ പുറത്തായത്. സംഭവം വിവാദമായോതോടെ ടഗോറിന്റെ പേരുകൂടി ഉൾപ്പെടുത്തി വിഷയം തണുപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. താൽക്കാലിക ഫലകം മാത്രമാണ് ഇതെന്നാണ് സർവകലാശാലയുടെ വിശദീകരണം. 

ഏതാനും ദിവസം മുൻപാണു യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് സംബന്ധിച്ച് മാർബിൾ ഫലകങ്ങൾ സ്ഥാപിച്ചത്. ആദ്യത്തെ പേരായി നരേന്ദ്ര മോദി ആചാര്യ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര സർവകലാശാലയായ വിശ്വഭാരതിയുടെ അനൗദ്യോഗിക ചാൻസലർ ആണു പ്രധാനമന്ത്രി. 

നെഹ്റുവിന്റെ പേര് മായ്ച്ചുകളയാൻ ശ്രമിക്കുന്നതു പോലെ രബീന്ദ്രനാഥ ടഗോറിന്റെ പേരും മായ്ച്ചുകളയാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആരോപിച്ചു. വിശ്വഭാരതി വിസി സംസ്ഥാന സർക്കാരുമായി നിരന്തരമായ ഏറ്റുമുട്ടലിലാണ്. നൊബേൽ പുരസ്കാരം നേടിയ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിനെതിരെയും സർവകലാശാല തിരിഞ്ഞിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ടെത്തിയാണ് അന്ന് അമർത്യാ സെന്നിന് പിന്തുണ നൽകിയത്. 

English Summary:

Controversy over Visva Bharathi University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com