ഛത്തീസ്ഗഡ്: ആകർഷകമായ വാഗ്ദാനങ്ങൾ; സ്ത്രീകളുടെ കയ്യടി നേടി പ്രിയങ്ക
Mail This Article
രാഹുലിനെയും പ്രിയങ്കയെയും നേരത്തേ കളത്തിലിറക്കിയും ആകർഷകമായ വാഗ്ദാനങ്ങൾ പുറത്തെടുത്തും ഛത്തീസ്ഗഡിൽ പ്രചാരണത്തിൽ കോൺഗ്രസ് ബഹുദൂരം മുൻപിൽ. കർഷകർക്കു പുതിയ സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രചാരണ സമ്മേളനങ്ങൾ കഴിഞ്ഞതിനു പിന്നാലെ ഇന്നലെ ഖൈരാഗാവ് മണ്ഡലത്തിലെ ജാൽബന്ധയിൽ എത്തിയ പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത് സ്ത്രീകൾക്കായുള്ള പദ്ധതികൾ.
പാചക വാതക സിലിണ്ടർ റീഫിൽ ചെയ്യുമ്പോൾ 500 രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ എത്തും, 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കും, വനിതാ സ്വയംസഹായ സംഘങ്ങളുടെ വായ്പ നിശ്ചിതപരിധി വച്ച് എഴുതിത്തള്ളും എന്നിവയാണ് പ്രിയങ്ക നൽകിയ വാഗ്ദാനങ്ങൾ. സ്ത്രീകൾ മുൻനിരയിൽ ഇരിക്കും വിധം ഇരിപ്പിടം ക്രമീകരിച്ചിരുന്നു. അവർ ഇരുകയ്യും ഉയർത്തി സിന്ദാബാദ് വിളികളോടെയാണു വാഗ്ദാനങ്ങളെ വരവേറ്റത്.
ബാഗേലിനെതിരെ അമിത് ജോഗിയും
പാടൻ മണ്ഡലത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗി പത്രിക നൽകി. 2016 ൽ രൂപീകരിച്ച ജനത കോൺഗ്രസ് ഛത്തീസ്ഗഡ് (ജെ) പാർട്ടിയുടെ നേതാവാണ് അമിത് ജോഗി. മർവാഹി മണ്ഡലത്തിൽ നിന്ന് അമിത് നേരത്തേ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎ ആയിരുന്നു.
ഭൂപേഷ് ബാഗേലിന്റെ അടുത്ത ബന്ധുവും സിറ്റിങ് എംപിയുമായ വിജയ് ബാഗേൽ ആണ് പാടനിൽ ബിജെപി സ്ഥാനാർഥി. 2008 ൽ ഭൂപേഷ് ബാഗേലിനെ തോൽപ്പിച്ച ഇദ്ദേഹം 2013 ൽ ഇതേ മണ്ഡലത്തിൽ ഭൂപേഷിനോടു പരാജയപ്പെട്ടു. തുടർന്ന് ഈ മണ്ഡലം ഉൾപ്പെടുന്ന ദുർഗ് ലോക്സഭാ മണ്ഡലത്തിൽനിന്ന് 2019 ൽ എംപിയായി. ഇദ്ദേഹത്തെ നിയമസഭയിലേക്ക് വീണ്ടും ഭൂപേഷ് ബാഗിലേനെതിരെ അങ്കത്തിനിറക്കിയിരിക്കുകയാണ് ബിജെപി. പത്രികാ സമർപ്പണത്തിന്റെ അവസാന ദിനം അമിത് ജോഗി കൂടി രംഗത്തെത്തിയതോടെ പാടൻ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമണ്ഡലമായി. അമിത് ജോഗിയുടെ അമ്മ രേണു ജോഗിയും ഭാര്യ റിച്ചാ ജോഗിയും ഈ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ട്.