ഛത്തീസ്ഗഡിൽ പ്രചാരണത്തിൽ മുന്നിൽ കമ്മിഷൻ
Mail This Article
∙ഛത്തീസ്ഗഡിനും ഇന്നാണു പിറന്നാൾ. 23–ാം പിറന്നാളിൽ, അടുത്ത 5 വർഷം സംസ്ഥാനത്തെ നയിക്കേണ്ടത് ആരെന്നു നിശ്ചയിക്കാനുള്ള ഒരുക്കത്തിലാണു ജനം. സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന 3 തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ബിജെപിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസുമാണ് ഇത്തവണയും നേർക്കുനേർ.
2000 നവംബർ ഒന്നിന് മധ്യപ്രദേശിന്റെ തെക്കുകിഴക്കൻ ജില്ലകൾ വിഭജിച്ചാണ് ഛത്തീസ്ഗഡ് രൂപീകരിച്ചത്. വിഭജിക്കപ്പെട്ട പ്രദേശത്തെ എംഎൽഎമാരെ ചേർത്തു നിയമസഭ രൂപീകരിച്ചപ്പോൾ കോൺഗ്രസിനായിരുന്നു ഭൂരിപക്ഷം. അജിത് ജോഗി ആദ്യ മുഖ്യമന്ത്രിയായി. എന്നാൽ, 2003ലെ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയതോടെ ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പിലൂടെയുള്ള ആദ്യ മുഖ്യമന്ത്രി എന്ന പട്ടം രമൺ സിങ് നേടി. 15 വർഷം അദ്ദേഹം സംസ്ഥാനത്തിന്റെ നായകനായി. 2018ൽ കോൺഗ്രസിലെ ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായി. ബാഗേലും രമൺ സിങ്ങുമാണ് ഇത്തവണയും ഇരുപാർട്ടികളുടെയും മുഖ്യമന്ത്രിസ്ഥാനാർഥികൾ.
രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തെക്കാൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രചാരണമാണ് ഛത്തീസ്ഗഡിലെങ്ങും. വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന ബോർഡുകൾ പാർട്ടികളുടേതിനെക്കാൾ വലുപ്പത്തിൽ നഗരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. പരമ്പരാഗത ആദിവാസികലാരൂപങ്ങൾ അവതരിപ്പിച്ചും തെരുവുനാടകങ്ങൾ നടത്തിയുമൊക്കെയാണ് വോട്ടിങ്ങിനായി കമ്മിഷൻ പ്രചാരണം നടത്തുന്നത്.
ആദ്യഘട്ടത്തിൽ വോട്ടിങ് നടക്കുന്ന ബസ്തറിൽ മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ പ്രചാരണത്തിനു നിയന്ത്രണമുണ്ട്. പലയിടത്തും സ്ഥാനാർഥികൾ എത്താറില്ല.