ADVERTISEMENT

അസ്ഹറുദീനെ കണ്ടാൽ ആദ്യം എന്തു ചോദിക്കും? തിരഞ്ഞെടുപ്പു പ്രചാരണവേദിയിലാണെങ്കിലും ലോകകപ്പിലെ ഇന്ത്യൻ പ്രകടനത്തെക്കുറിച്ചു ചോദിക്കാതെ എങ്ങനെ? മുഹമ്മദ് അസ്ഹറുദ്ദീനെ പണ്ടു കളിക്കളത്തിൽ കണ്ടിട്ടുള്ളവർക്കറിയാം, ജയിച്ചാലും തോറ്റാലും ‘ബോയ്സ് പ്ലേയ്ഡ് വെൽ’ എന്നു പറഞ്ഞേ അസ്ഹറുദ്ദീൻ തുടങ്ങൂ. പുതിയ താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും അതു തന്നെ ഉത്തരം. ‘ഐ ആം വെരി ഹാപ്പി’ എന്ന ഭാവം. സ്വന്തം തട്ടകമായ ഹൈദരാബാദിലെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ കാര്യങ്ങൾ അത്ര ഹാപ്പിയല്ലെന്നു മനസ്സിലാക്കിയാകണം ക്യാപ്റ്റന്റെ അടവുകൾ അസ്ഹറുദ്ദീനും പയറ്റുകയാണ്. കൊച്ചുവെളുപ്പാൻകാലത്തു ‘പിജിആർ’ അമ്പലത്തിൽ അദ്ദേഹം തൊഴുകൈകളുമായി വന്നതു മുന്നിൽനിന്നു കളിക്കാനാണ്. 

ജൂബി‍ലി ഹിൽസ് മണ്ഡലത്തിലെ പിജിആർ ക്ഷേത്ര സന്ദർശനത്തിനെത്തിയ കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് അസ്ഹറുദ്ദീൻ, ബിആർഎസ് വിട്ടു കോൺഗ്രസിൽ ചേർന്നതിനു മർദനമേറ്റ വെമൂല രാജയ്യയെ ആശ്വസിപ്പിക്കുന്നു. ചിത്രം: മനോരമ
ജൂബി‍ലി ഹിൽസ് മണ്ഡലത്തിലെ പിജിആർ ക്ഷേത്ര സന്ദർശനത്തിനെത്തിയ കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് അസ്ഹറുദ്ദീൻ, ബിആർഎസ് വിട്ടു കോൺഗ്രസിൽ ചേർന്നതിനു മർദനമേറ്റ വെമൂല രാജയ്യയെ ആശ്വസിപ്പിക്കുന്നു. ചിത്രം: മനോരമ

5 തവണ എംഎൽഎയായ പി. ജനാർദനൻ റെഡ്ഡി എന്ന പിജിആറിന്റെ തട്ടകമായ ജൂബിലി ഹിൽസിലാണ് അസ്ഹറിന്റെ പോരാട്ടം. അദ്ദേഹത്തിന്റെ മകൻ പി. വിഷ്ണുവർധൻ റെഡ്ഡി എന്ന പിവിആർ ഇവിടെ സീറ്റ് മോഹിയായിരുന്നു. 2 തവണ ജയിച്ചിട്ടുണ്ടെങ്കിലും പിന്നീടു 2 തവണ തോറ്റ പിവിആറിനെ വെട്ടിയാണ് അസ്ഹറിനെ ഹൈക്കമാൻഡ് മണ്ഡലം ഏൽപിച്ചത്. പിന്നാലെ, പിവിആർ ബിആർഎസ് പാളയത്തിലേക്കു ചേക്കേറി. റിബൽ ഭീഷണി നേരിടാൻ അസ്ഹർ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുകയാണ്; ആദ്യം പിജിആർ കെട്ടിപ്പൊക്കിയ അമ്പലത്തിൽ ദർശനം, പിജിആറിന്റെ അമ്മയുടെയും അച്ഛന്റെയും പേരിലുള്ള എസ്പിആർ ഹിൽസിൽ പദയാത്ര. 

കഴിഞ്ഞതവണ 16,000 ൽ പരം വോട്ടുകൾക്ക് ജയിച്ച ബിആർഎസിലെ മാഗന്തി ഗോപിനാഥിനെതിരെ അസ്ഹറിനെ ഇറക്കുമ്പോൾ മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ കൂടി കോൺഗ്രസ് ലക്ഷ്യമിടുന്നു. 

സീറ്റിനു വേണ്ടി പാർട്ടിക്കുള്ളിൽ മത്സരമുണ്ടായിരുന്നല്ലോ? 

മത്സരം ഉണ്ടാകുന്നതു നല്ലതല്ലേ. അപ്പോഴല്ലേ ഫൈറ്റ് ചെയ്യാനൊരു സ്പിരിറ്റുണ്ടാകു. 

ഹൈക്കമാൻഡ് വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നത്. എന്തു തോന്നുന്നു. 

ഹൈക്കമാൻഡിനൊപ്പം സംസ്ഥാന അധ്യക്ഷൻ രേവന്ത റെഡ്ഡിയും കാര്യമായി സഹായിച്ചു. 

സ്വന്തം തട്ടകത്തിലാണ് മത്സരം, എന്തു തോന്നുന്നു? 

നോക്കു ഇവിടേക്കു വരുന്ന റോഡിന്റെ അവസ്ഥ എന്താണ്. ജൂബിലി ഹിൽസിന് ഇതുപോര. നല്ല വികസനം വരണം. 

അസ്ഹറിനെതിരെ ലങ്കാല ദീപക്

ന്യൂഡൽഹി ∙ ജൂബിലി ഹിൽസ് മണ്ഡലത്തിൽ അസ്ഹറുദ്ദീനെതിരെ ബിജെപിയുടെ ലങ്കാല ദീപക് റെഡ്ഡി മത്സരിക്കും. ഇതുൾപ്പെടെ തെലങ്കാനയിലെ 35 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി ബിജെപി പ്രഖ്യാപിച്ചു. ആകെയുള്ള 119 ൽ 88 മണ്ഡലങ്ങളിൽ ഇതോടെ തീരുമാനമായി. സംസ്ഥാന ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡി, രാജ്യസഭാംഗം കെ. ലക്ഷ്മൺ എന്നിവർ മത്സരിക്കാൻ സാധ്യതയില്ലെന്നു വ്യക്തമാക്കുന്നതാണു ബിജെപി പട്ടിക.

2018 ലെ തിരഞ്ഞെടുപ്പിൽ ജി. കിഷൻ റെഡ്ഡി പരാജയപ്പെട്ട ആമ്പർപേട്ടിൽ ഇക്കുറി കൃഷ്ണ യാദവാണു സ്ഥാനാർഥി. കെ. ലക്ഷ്മൺ കഴിഞ്ഞ തവണ പരാജയപ്പെട്ട മുഷീറാബാദ് മണ്ഡലത്തിൽ പുസ രാജുവാണു മത്സരിക്കുന്നത്. നടനും മുൻമന്ത്രിയുമായ ബാബു മോഹൻ, ട്രേഡ് യൂണിയൻ നേതാവ് അശ്വന്തമ റെഡ്ഡി തുടങ്ങിയവരും പട്ടികയിലുണ്ട്. സൂപ്പർ താരം പവൻ കല്യാണിന്റെ ജനസേന പാർട്ടിയുമായി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഏതാനും സീറ്റുകളിൽ അന്തിമ തീരുമാനമാകാത്തതെന്നാണു വിവരം. വിദേശത്തുള്ള പവൻ കല്യാൺ മടങ്ങിയെത്തിയാൽ ചർച്ചകൾ തുടരും. 

English Summary:

Mohammad Azharuddin faces tough competition in Jubilee Hills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com