മഹാദേവ് ഉൾപ്പെടെ 22 വാതുവയ്പ് ആപ്പുകൾ നിരോധിച്ചു
Mail This Article
ന്യൂഡൽഹി∙ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ കോഴവിവാദം കത്തുന്നതിനിടെ 'മഹാദേവ് ബുക് ഓൺലൈൻ', 'റെഡ്ഡി അണ്ണ' അടക്കം നിയമവിരുദ്ധമായ 22 ബെറ്റിങ് (വാതുവയ്പ്) ആപ്പുകളും വെബ്സൈറ്റുകളും വിലക്കാൻ ഐടി മന്ത്രാലയം ഉത്തരവിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥന പ്രകാരമാണിതെന്നു കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബാഗേലിനെതിരെ ഇഡി ഗുരുതരമായ ആരോപണം ഉയർത്തിയതിനു പിന്നാലെയാണ് ഐടി മന്ത്രാലയത്തിന്റെ നീക്കം.
കോടികളുടെ വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടു കേസ് നേരിടുന്ന മഹാദേവ് ബെറ്റിങ് ആപ്പിന്റെ ഉടമകൾ ബാഗേലിന് 508 കോടി രൂപ നൽകിയെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട് 6 പേർ അറസ്റ്റിലായിട്ടുണ്ടെങ്കിലും മുഖ്യപ്രതികൾ ഒളിവിലാണ്.
ഈ ആപ് വഴി 5,000 കോടി രൂപയുടെയെങ്കിലും വെട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഛത്തീസ്ഗഡിൽ നടത്തിയ റെയ്ഡിൽ അസീം ദാസ് എന്ന ഹവാല ഇടപാടുകാരനിൽ നിന്ന് 5.39 കോടി രൂപ കഴിഞ്ഞ ദിവസം ഇഡി പിടിച്ചെടുത്തിരുന്നു. മഹാദേവ് ആപ്പിന്റെ ഉടമകളുടെ പണവുമായി യുഎഇയിൽ നിന്ന് എത്തിയതാണെന്നും തിരഞ്ഞെടുപ്പു ചെലവുകൾക്കായി ബാഗേൽ എന്നയാൾക്ക് നൽകാനായിരുന്നു നിർദേശമെന്നും ഇയാൾ വെളിപ്പെടുത്തിയെന്ന് ഇഡി അറിയിച്ചു.