സിഐസി നിയമനം: രാഷ്ട്രപതിക്ക് കത്തയച്ച് അധീർ
Mail This Article
ന്യൂഡൽഹി ∙ മുഖ്യ വിവരാവകാശ കമ്മിഷണറായി ഹീരാലാൽ സമരിയയെ തീരുമാനിച്ചത് തന്റെ അറിവോടെയല്ലെന്നു പരാതിപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിനു കത്തയച്ചു. വിവരാവകാശ കമ്മിഷണറെ തീരുമാനിക്കുന്ന സമിതിയിൽ താൻ അംഗമാണെങ്കിലും തീരുമാനത്തെക്കുറിച്ച് തന്നെ അറിയിച്ചില്ല.
കമ്മിഷണറെ തീരുമാനിക്കാനുള്ള യോഗം ഈ മാസം മൂന്നിനു വൈകുന്നേരമാണു നിശ്ചയിച്ചിരുന്നത്. അതു രാവിലത്തേക്കു മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മാത്രം പങ്കെടുത്ത യോഗമാണു കമ്മിഷണറെ തീരുമാനിച്ചത്. സമിതിയംഗമായ തന്നെ ഒഴിവാക്കി. സമരിയയുടെ സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണം ലഭിച്ചപ്പോഴാണ് അദ്ദേഹത്തെ തിരഞ്ഞെടുത്ത വിവരമറിഞ്ഞത്. മുൻകൂട്ടിയെടുത്ത തീരുമാനമാണു നടപ്പാക്കിയത്. ജനാധിപത്യ മര്യാദകളും ചട്ടങ്ങളും കാറ്റിൽപറത്തിയാണ് വിവരാവകാശ കമ്മിഷണറെ തിരഞ്ഞെടുത്തതെന്നും അധീർ കുറ്റപ്പെടുത്തി.