മണിപ്പുർ : മൃതദേഹങ്ങൾ സംസ്കരിക്കാൻ സുപ്രീം കോടതി നിർദേശം
Mail This Article
ന്യൂഡൽഹി ∙ മൃതദേഹങ്ങളുടെ പേരിൽ മണിപ്പുരിൽ കലാപാന്തരീക്ഷം വീണ്ടും സജീവമാക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനു നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇക്കാര്യം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
മൃതദേഹം ഏറ്റെടുക്കരുതെന്നു ജനങ്ങളോടാവശ്യപ്പെട്ട് ചില പൗരസംഘടനകൾ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നുവെന്നു കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ചെയ്തതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വാദത്തിനിടെ, ഇതേച്ചൊല്ലി കുക്കി വിഭാഗക്കാരുടെ അഭിഭാഷകൻ കോളിൻ ഗൊൺസാൽവസും മണിപ്പുർ സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തമ്മിൽ വാക്കേറ്റമുണ്ടായി.
സംസ്കാരത്തിനു സർക്കാർ നിശ്ചയിച്ച 9 സ്ഥലങ്ങൾ ഏതെന്നു ഞങ്ങൾക്കറിയണമെന്നു കുക്കി വിഭാഗത്തിന്റെ അഭിഭാഷകൻ കോളിൻ ഗൊൺസാൽവസ് പറഞ്ഞതിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിമർശിച്ചു. തുടർന്നാണ് കോടതി ഇടപെട്ടതും മൃതദേഹത്തിന്റെ പേരിൽ വിഷയം ചൂടുപിടിപ്പിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയതും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ കാര്യത്തിൽ അന്ത്യകർമങ്ങൾ ചെയ്യാൻ ബന്ധുക്കൾക്കു സൗകര്യം ചെയ്തു കൊടുക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണു സർക്കാർ നൽകിയത്.