ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂല നേതാവിനെ യുഎസിൽ കൊലപ്പെടുത്താൻ ഇന്ത്യയിൽ നിന്നുള്ള നിർദേശാനുസരണം പ്രവർത്തിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്ത വിഷയം രാജ്യം കൈകാര്യം ചെയ്യുന്നതു കരുതലോടെ. സമാന വിഷയം കാനഡ ഉന്നയിച്ചപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന വിധം ഇരുഭാഗത്തു നിന്നും നടപടികളുണ്ടായതിനാലാണ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ.

ഉന്നതതല സമിതിയെ അന്വേഷണത്തിനു ചുമതലപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യയുടെ നടപടിയെ ‘മികച്ചതും ഉചിതവും’ എന്നാണു യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിശേഷിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

സിഖ് നേതാവ് ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ നിയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ ഗുരുതരമായ ആരോപണങ്ങളാണു മൻഹാറ്റനിലെ യുഎസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നത്. ‘ആശങ്കാജനകമായ വസ്തുത’ എന്നും ‘ഇതു സർക്കാർ നയങ്ങൾക്കു വിരുദ്ധമാണെ’ന്നുമാണ് ഇതേക്കുറിച്ചുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം. കൂടുതലൊന്നും പറയാനാവില്ലെന്നും യുഎസിൽ നിന്നു ലഭിച്ച വിവരങ്ങളന്വേഷിക്കാൻ രൂപീകരിച്ച ഉന്നതതല സമിതി എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു. 

കാനഡയ്ക്ക് വിവരങ്ങൾ ലഭിച്ചത് യുഎസിൽ നിന്നാണോ എന്നതു സംബന്ധിച്ചും പ്രതികരണമുണ്ടായിട്ടില്ല. അതേസമയം, കാനഡ ഇന്ത്യൻ ഉദ്യോഗസ്ഥർക്കു സുരക്ഷ നൽകിയില്ലെന്നും ഇന്ത്യ വിരുദ്ധ ശക്തികൾക്കു താവളം നൽകിയില്ലെന്നുമുള്ള ആക്ഷേപം വിദേശകാര്യ വക്താവ് ആവർത്തിക്കുകയും ചെയ്തു. യുഎസിൽ പന്നുവിനെപ്പോലെയുളളവർ പ്രവർത്തിക്കുന്നതു സംബന്ധിച്ച് അത്തരമൊരു ആരോപണമുന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും ശക്തമായ നിലയിലുള്ള സാഹചര്യത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്നു കടുത്ത നടപടികളുണ്ടാവില്ലെന്നാണു സൂചന. യുഎസ് കോടതിയിലെ വിഷയം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പരാമർശമുണ്ടാകും എന്നാണു സൂചന.

English Summary:

Gurpatwant Singh Pannun assassination attempt: India moves cautiously

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com