എംബിബിഎസ് പ്രവേശനത്തിന് രാജ്യമെങ്ങും ഏകീകൃത കൗൺസലിങ്; സംസ്ഥാനങ്ങളുടെ അധികാരത്തിലോ സംവരണ വ്യവസ്ഥകളിലോ മാറ്റമുണ്ടാകില്ല
![neet-ug Representative Image. Photo Credit : Sergei Elagin/Shutterstock](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ വരുന്ന അധ്യയനവർഷം മുതൽ എംബിബിഎസ് പ്രവേശനത്തിന് രാജ്യമെങ്ങും ഏകീകൃത കൗൺസലിങ് നടപ്പാകും. അഖിലേന്ത്യാ, സംസ്ഥാന ക്വോട്ടകളിലേക്കു വെവ്വേറെ റജിസ്ട്രേഷനും കൗൺസലിങ്ങുമെന്ന രീതി ഒഴിവാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) കൗൺസിൽ യോഗം അനുമതി നൽകി.
മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എംസിസി) നേതൃത്വത്തിലാകും നടപടികൾ. സംസ്ഥാനങ്ങളുടെ അധികാരത്തിലോ സംവരണ വ്യവസ്ഥകളിലോ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വിശദീകരിച്ചു.
പ്രവേശന നടപടികളിലെ കാലതാമസം ഒഴിവാക്കാനാണ് പുതിയ രീതി നടപ്പാക്കുന്നത്. നിലവിൽ ഓരോ റൗണ്ടിലും അഖിലേന്ത്യാ കൗൺസലിങ് പൂർത്തിയാക്കിയ ശേഷമാണ് സംസ്ഥാന കൗൺസലിങ് നടക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ കൗൺസലിങ് നടപടികൾ സമാന്തരമായി നടക്കും. പൊതു വെബ്സൈറ്റിലൂടെ പ്രത്യേകം അപേക്ഷകൾ നൽകാം. ഓരോ സംസ്ഥാനത്തിന്റെയും മാനദണ്ഡം അനുസരിച്ചുള്ള രേഖകൾ സമർപ്പിച്ചാൽ മതിയാകും.
3–4 ഘട്ട കൗൺസലിങ്ങിനു ശേഷം ഒഴിവുള്ള എല്ലാ സീറ്റുകളും പൊതുവായി സ്ട്രേ വേക്കൻസി റൗണ്ടിലേക്കു മാറ്റും. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഇതോടെ ഇല്ലാതാകുമെന്നാണു പ്രതീക്ഷ. സ്വകാര്യ മെഡിക്കൽ കോളജുകൾ സീറ്റുകൾ വിൽക്കുന്ന രീതിയും ഒഴിവാകുമെന്ന് എൻഎംസി അധികൃതർ പറഞ്ഞു.