തിരഞ്ഞെടുപ്പു സെമിയിൽ ബിജെപിയോ കോൺഗ്രസോ?
Mail This Article
ന്യൂഡൽഹി ∙ എക്സിറ്റ് പോളുകൾ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസിന്റെയും രാജസ്ഥാനിൽ ബിജെപിയുടെയും മുന്നേറ്റം പ്രവചിക്കുന്നു. മധ്യപ്രദേശിൽ 4 വീതം എക്സിറ്റ് പോളുകൾ ബിജെപിക്കും കോൺഗ്രസിനും മുൻതൂക്കം കൽപിക്കുന്നു. രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസും മധ്യപ്രദേശ് ബിജെപിയുമാണു ഭരിക്കുന്നത്. തെലങ്കാനയിൽ ബിആർഎസും മിസോറമിൽ മിസോ നാഷനൽ ഫ്രണ്ടുമാണ് അധികാരത്തിൽ. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പിനു ശേഷമുള്ള കോൺഗ്രസിന്റെ നീക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ നിരീക്ഷകരായി രമേശ് ചെന്നിത്തലയും അജയ് മാക്കനും ഇന്നു റായ്പുരിലെത്തും.
തെലങ്കാനയിൽ ത്രിശങ്കുസഭയാണെങ്കിൽ കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിലേക്കു മാറ്റാനുള്ള ഒരുക്കങ്ങൾക്കായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഹൈദരാബാദിലെത്തി. കെ.മുരളീധരൻ, കർണാടക മന്ത്രി കെ.ജെ.ജോർജ് എന്നിവരെയും ഇവിടെ നിരീക്ഷകരായി നിയോഗിച്ചു. ബിആർഎസിനു പിന്തുണ തേടി മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ചില കോൺഗ്രസ് സ്ഥാനാർഥികളെ സമീപിച്ചതായി ശിവകുമാർ ആരോപിച്ചു.