ഛത്തീസ്ഗഡ്: ആദിവാസി മണ്ഡലങ്ങളിൽ കോൺഗ്രസിന് സീറ്റ് ചോർച്ച
Mail This Article
ഛത്തീസ്ഗഡിൽ ആദിവാസി വോട്ടുകളിൽ വന്ന ചോർച്ചയാണ് കോൺഗ്രസിനു തിരിച്ചടിയായത്. ആകെ 90 സീറ്റുകളിൽ 29 ആദിവാസി സംവരണ മണ്ഡലങ്ങളാണുള്ളത്. ഇതിൽ 27 സീറ്റും കൈവശമുണ്ടായിരുന്ന കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ കിട്ടിയത് 11 സീറ്റ് മാത്രം. ബാക്കിയുള്ളതിൽ 17 എസ്ടി സീറ്റുകളും ബിജെപിക്കൊപ്പമായി. ഒരെണ്ണം ഗോഡ്വാന ഗണതന്ത്ര് പാർട്ടിക്കൊപ്പവും.
ബസ്തർ മേഖലയിലെ 12 മണ്ഡലങ്ങളിൽ മുഴുവൻ കൈവശമുണ്ടായിരുന്ന കോൺഗ്രസിന് ഇക്കുറി കിട്ടിയത് 4 സീറ്റ്. ബാക്കി 8 എണ്ണവും ബിജെപി പിടിച്ചെടുത്തു. ഇതിൽ ജഗദൽപുർ മാത്രമാണ് ജനറൽ മണ്ഡലം. അതു ബിജെപിക്കു ലഭിച്ചു. ബസ്തറിലെ 11 സംവരണ മണ്ഡലങ്ങളിൽ ഏഴെണ്ണവും ബിജെപി പിടിച്ചെടുത്തു.
ബസ്തറിനു പുറത്ത് 18 സംവരണ സീറ്റുകളിൽ 10 എണ്ണം ബിജെപിക്കൊപ്പമാണ്. അതേസമയം, ബസ്തറിനു പുറത്തെ 6 സിറ്റിങ് എസ്ടി സീറ്റുകളിൽ അഞ്ചെണ്ണം കോൺഗ്രസ് നിലനിർത്തി.